പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള കേരളാ യാത്ര പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ചയെത്തുടർന്ന് മണിക്കൂറുകളോളം വൈകിയ സംഭവത്തിൽ കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും റെസിഡന്റ് കമ്മീഷണർ വിശദീകരണം തേടിയിട്ടുണ്ട്. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ തുടർനടപടികൾ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
ഉദ്യോഗസ്ഥരുടെ ഗുരുതരമായ പ്രോട്ടോക്കോൾ വീഴ്ചയെത്തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഡൽഹിയിൽ നിന്ന് നാല് മണിക്കൂറിലധികം വൈകിയാണ് കേരളത്തിലേക്ക് തിരിക്കാനായത്. ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് 2.50-ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹത്തിന് യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രോട്ടോക്കോൾ വിഭാഗത്തിന് സംഭവിച്ച അനാസ്ഥ കാരണം ഈ യാത്ര മുടങ്ങുകയായിരുന്നു.
സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിമാന സമയക്രമം പാലിച്ച് പിണറായി വിജയൻ പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിൽ നിന്ന് ഇറങ്ങിയിരുന്നു. തുടർന്ന് കേരളാ ഹൗസിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം വിമാനത്താവളത്തിലേക്ക് തിരിച്ചത്.
വിമാനത്താവളത്തിൽ എത്തിയ ശേഷം വി.ഐ.പി ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് ബോർഡിങ് ആരംഭിച്ചതിനെക്കുറിച്ചുള്ള കൃത്യമായ അറിയിപ്പ് ലഭിച്ചില്ല. തുടർന്ന് വിമാനം അദ്ദേഹത്തെ കൂടാതെ പുറപ്പെടുകയായിരുന്നു. പ്രതിപക്ഷ നേതാവ് വരുന്ന കാര്യം പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർ വിമാനക്കമ്പനിയെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. യാത്ര മുടങ്ങിയതോടെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്ന അദ്ദേഹം പിന്നീട് രാത്രി 7.15-ന്റെ വിമാനത്തിലാണ് കണ്ണൂരിലേക്ക് തിരിച്ചത്. ഈ വിമാനവും 25 മിനിറ്റോളം വൈകിയാണ് പുറപ്പെട്ടത്.
വിവാദങ്ങൾക്ക് പിന്നാലെ വിമാനക്കമ്പനിയെ പഴിചാരിയാണ് കേരളാ ഹൗസ് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ യാത്രയെക്കുറിച്ച് വിമാനക്കമ്പനിയെ ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്നും, എന്നാൽ ബോർഡിങ് ആരംഭിച്ച വിവരം ഇൻഡിഗോ അധികൃതർ തങ്ങളെ അറിയിച്ചില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ഗുരുതരമായ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേരള ഹൗസ് റെസിഡന്റ് കമ്മീഷണർ ഉദ്യോഗസ്ഥരുടെ വിശദീകരണം വിശദമായി പരിശോധിച്ച ശേഷം ഇന്ന് തന്നെ അച്ചടക്ക നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.











