ന്യൂഡൽഹി : ഭാരതത്തിന്റെ സുരക്ഷയും പ്രതിരോധ സ്വയംപര്യാപ്തതയും കൂടുതൽ കരുത്താർജ്ജിച്ച ഒരു മാസമാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026 ജൂൺ മാസം രാജ്യം കൈവരിച്ച തദ്ദേശീയ പ്രതിരോധ മുന്നേറ്റങ്ങൾ ഓരോ പൗരനും അഭിമാനം നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ പുതിയ പതിപ്പിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
വ്യോമ-നാവിക പ്രതിരോധ മേഖലകളിൽ രാജ്യം കൈവരിച്ച മൂന്ന് പ്രധാന നാഴികക്കല്ലുകളാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞത്. വ്യോമയാന മേഖലയിൽ രാജ്യം കൈവരിച്ച ചരിത്രപരമായ നേട്ടമായി സി-295 സൈനിക ഗതാഗത വിമാനത്തിന്റെ ആദ്യ തദ്ദേശീയ പരീക്ഷണപ്പറക്കലിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. വാങ്ങുന്ന 56 വിമാനങ്ങളിൽ 40 എണ്ണവും വഡോദരയിലെ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL), എയർബസുമായി സഹകരിച്ച് ഇന്ത്യയിൽ തന്നെയാണ് നിർമ്മിക്കുന്നത്. ഈ പദ്ധതി രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും എയറോസ്പേസ് മേഖലയ്ക്കും വൻ ഉത്തേജനം നൽകുമെന്നും ആയിരക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അത്യാധുനിക യുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമായതിനെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഐ.എൻ.എസ് ദുനാഗിരി , ഐ.എൻ.എസ് സംശോധക്, ഐ.എൻ.എസ് അഗ്രയ് എന്നീ കപ്പലുകളാണ് ഈ മാസം നാവികസേനയുടെ ഭാഗമായത്. കൂടാതെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ജൂൺ 15-ന് ഒഡീഷ തീരത്തെ ഡോ. എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് നടത്തിയ ക്രൂയിസ് മിസൈൽ പരീക്ഷണം പൂർണ്ണ വിജയമായിരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. ആയിരം കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. പ്രതിരോധ നേട്ടങ്ങൾക്ക് പുറമേ, അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ പങ്കെടുത്തതിനെയും അഹമ്മദാബാദിൽ നടന്ന ലോക യോഗാസന ചാമ്പ്യൻഷിപ്പിൽ 102 സ്വർണ്ണമടക്കം 114 മെഡലുകൾ നേടി ഇന്ത്യ ഒന്നാമതെത്തിയതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കണമെന്ന തന്റെ അഭ്യർത്ഥനയോട് അനുകൂലമായി പ്രതികരിച്ച രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.









