ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കടുത്ത ഭാഷയിൽ പ്രതികരണവുമായി രംഗത്ത്. തനിക്കെതിരെയുള്ള വധശിക്ഷാ വിധി രാഷ്ട്രീയ പ്രേരിതമാണെന്നും ഈ വർഷം തന്നെ താൻ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്നും ഹസീന വ്യക്തമാക്കി.
ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ തനിക്കെതിരെ പ്രഖ്യാപിച്ച വധശിക്ഷ വെറും രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു. തന്റെ പാർട്ടിയായ അവാമി ലീഗിനെ ‘നേതൃത്വമില്ലാത്തതാക്കി’ തീർക്കാനുള്ള ആസൂത്രിത നീക്കമാണിത്. എന്നാൽ ഇത്തരം അവിഹിത ശ്രമങ്ങൾ മുൻപും പരാജയപ്പെട്ടിട്ടുണ്ടെന്നും ഇനിയും പരാജയപ്പെടുമെന്നും അവർ വ്യക്തമാക്കി.
കോടതി വിധിയെ പൂർണ്ണമായും തള്ളിക്കളഞ്ഞ ശൈഖ് ഹസീന തനിക്ക് മരണഭയമില്ലെന്ന് ആവർത്തിച്ചു. “എനിക്ക് മരണത്തെ ഭയമില്ല. 1975-ൽ ബംഗ്ലാദേശിന്റെ സ്ഥാപകനായ എന്റെ പിതാവ് ശൈഖ് മുജീബുർ റഹ്മാനെയും എന്റെ അമ്മയെയും സഹോദരങ്ങളെയും ഉൾപ്പെടെ എനിക്ക് നഷ്ടമായി. പിന്നീട് ഓഗസ്റ്റ് 21-ന് എനിക്ക് നേരെ ഗ്രനേഡ് ആക്രമണത്തിലൂടെ വധശ്രമമുണ്ടായി. എനിക്കെതിരെ നിരവധി ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം ഭേദിച്ച് ഞാൻ ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പം നിന്നു. അഞ്ച് തവണ ജനങ്ങൾ എന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. എന്റെ ജീവിതം ഈ രാജ്യത്തോടും അവാമി ലീഗിനോടും ചേർത്തുവെച്ചതാണ്. അതുകൊണ്ട് ഞാൻ വ്യക്തമാക്കുന്നു; എല്ലാ പ്രതിസന്ധികളും ഗൂഢാലോചനകളും മറികടന്ന് ഈ വർഷം തന്നെ ഞാൻ എന്റെ രാജ്യത്തേക്ക് മടങ്ങിയെത്തും.” ഹസീന പറഞ്ഞു.
ധാക്ക മേഖലയിൽ പ്രതിഷേധക്കാർക്ക് നേരെ വലിയ തോതിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും മാരകായുധങ്ങളും പ്രയോഗിച്ചതും കൂട്ടക്കൊലയ്ക്ക് കാരണമായതുമുൾപ്പെടെ അഞ്ച് പ്രധാന കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. കഴിഞ്ഞ വർഷം നവംബറിലാണ് കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത് എന്നാൽ ഈ വിധിയെ അവാമി ലീഗിലൂടെ ഹസീന ശക്തമായി എതിർത്തു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടാത്ത ഒരു ഇടക്കാല സർക്കാർ രൂപീകരിച്ച ഈ ട്രൈബ്യൂണൽ പൂർണ്ണമായും പക്ഷപാതപരവും മുൻകൂട്ടി നിശ്ചയിച്ചതുമാണെന്ന് അവർ ആരോപിച്ചു. 2024 ജൂലൈയിൽ ബംഗ്ലാദേശിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ ക്രൂരവും സർക്കാർ സ്‌പോൺസേർഡുമായ അടിച്ചമർത്തലിന് “ഉത്തരവിട്ടു, പ്രകോപനം സൃഷ്ടിച്ചു, തടയുന്നതിൽ പരാജയപ്പെട്ടു” എന്നീ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രത്യേക ട്രൈബ്യൂണൽ ഹസീനയെ കുറ്റക്കാരിയായി വിധിച്ചത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2024 ജൂലൈയിലെ പ്രക്ഷോഭങ്ങളിൽ 1,400-ഓളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.









