ന്യൂഡൽഹി : പ്രമുഖ ആക്റ്റിവിസ്റ്റ് സോനം വാങ്ചുക് ഡൽഹിയിലെ ജന്തർ മന്ദിറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെയ്ക്കുക, വിദ്യാഭ്യാസ മേഖലയിൽ സുതാര്യത ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജൂൺ 20 മുതൽ കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തിവരുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം സമരരംഗത്തേക്ക് ഇറങ്ങിയത്. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) ദേശീയ അധ്യക്ഷ നേഹ, ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാർത്ഥി നേതാക്കളും വാങ്ചുക്കിനൊപ്പം നിരാഹാര സമരത്തിൽ പങ്കുചേർന്നിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11:00 മണിയോടെയാണ് അദ്ദേഹം ഉപവാസം ആരംഭിച്ചത്. സമരവേദിയിലേക്ക് എത്തുന്നതിന് മുൻപ് സോനം വാങ്ചുക്കും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെയും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരവർപ്പിച്ചു. തുടര്‍ന്ന് ജന്തർ മന്ദിറിലെ സമരവേദിയിൽ രണ്ട് മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് നിരാഹാരം തുടങ്ങിയത്. രാജ്യത്തെ ഏതാനും കർഷക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.








