ശ്രീനഗർ : ഹിന്ദു സംസ്കാരത്തിലെ പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ജമ്മു കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള വാർഷിക തീർത്ഥാടനത്തിന് ഇന്നുമുതൽ ആരംഭമായി. ഈ വർഷത്തെ അമർനാഥ് യാത്ര ജൂലൈ 3 മുതൽ ആഗസ്റ്റ് 28 വരെയുള്ള 57 ദിവസങ്ങൾ നീണ്ടുനിൽക്കും. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ആദ്യ തീർത്ഥാടക സംഘത്തിന്റെ യാത്ര ജമ്മു ബേസ് ക്യാമ്പിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തു.
സമുദ്രനിരപ്പിൽ നിന്ന് 3,888 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത ഹിമലിംഗം ദർശിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്. അമർനാഥ് യാത്രയ്ക്ക് മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധമാണ്. ശ്രീ അമർനാഥ്ജി Shrine Board (SASB) ഔദ്യോഗിക വെബ്‌സൈറ്റ് വഴി ([https://jksasb.nic.in](https://jksasb.nic.in)) ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇതിനായി ₹150 ആണ് ഫീസ്. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 6 ആഴ്ചയിലധികം ഗർഭിണികളായ സ്ത്രീകൾക്കും യാത്രയ്ക്ക് അനുമതിയില്ല.
ഓഫ്‌ലൈൻ രജിസ്ട്രേഷനായി പഞ്ചാബ് നാഷണൽ ബാങ്ക് (, എസ്ബിഐ , ജമ്മു ആൻഡ് കശ്മീർ ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ രാജ്യത്തുടനീളമുള്ള നിയുക്ത ബ്രാഞ്ചുകൾ വഴി ആധാർ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കി പെർമിറ്റ് സ്വന്തമാക്കാം. അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ‘Compulsory Health Certificate’ രജിസ്ട്രേഷന് അത്യാവശ്യമാണ്. ഉയർന്ന പ്രദേശങ്ങളിലെ ഓക്സിജൻ കുറവ് നേരിടാൻ തീർത്ഥാടകർ ശാരീരികക്ഷമതയുള്ളവരാണെന്ന് ഉറപ്പാക്കാനാണിത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം കശ്മീരിലെ ബേസ് ക്യാമ്പുകളിൽ നിന്ന് യാത്രക്കാർക്ക് നിർബന്ധിത RFID ട്രാക്കിംഗ് കാർഡുകൾ നൽകും. സുരക്ഷയ്ക്കായി യാത്രയിലുടനീളം ഇത് ധരിച്ചിരിക്കണം.
ഭക്തരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി ഇത്തവണ ബാൽതാൽ മുതൽ ഗുഹ വരെയുള്ള യാത്രാപാതയിൽ പൂർണ്ണമായി വൈദ്യുതിയും അത്യാധുനിക ലൈറ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രികാലങ്ങളിലും മോശം കാലാവസ്ഥയിലും ഇത് ഭക്തർക്ക് വലിയ ആശ്വാസമാകും. കൂടാതെ കുതിര സവാരികൾക്ക് ഈടാക്കുന്ന തുക കൃത്യമായി നിയന്ത്രിക്കാൻ പ്രീ-പെയ്ഡ് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.








