അയർലൻഡ് പര്യടനത്തിലും ഇംഗ്ലണ്ടിനെതിരായ ആദ്യ പോരാട്ടത്തിലും സഞ്ജു സാംസൺ വമ്പൻ പരാജയമായി മാറിയതോടെ കടുത്ത വിമർശനങ്ങളാണ് താരം നേരിടുന്നത്. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ടീമിൽ സ്ഥാനം ഉറപ്പിച്ചെന്ന് ഏവരും കരുതിയ സഞ്ജു ഇന്ത്യൻ പ്രീമിയർ ലീഗിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.
അങ്ങനെ എല്ലാം കൊണ്ടും മികച്ച സമയത്തിലൂടെ പോകുന്നു ഏന് കരുതിയ സമയത്താണ് സഞ്ജുവിന് അപ്രതീക്ഷിത പണിയായി അയർലൻഡ് പര്യടനവും ഇംഗ്ലണ്ട് പര്യടനവും വന്നത്. ഈ രണ്ട് പര്യടനങ്ങളുമായി താരം കളിച്ച മൂന്ന് മത്സരങ്ങൾ പരിശോധിച്ചാൽ താരത്തിന്റെ ചില പോരായ്മകൾ വ്യക്തമായി നമുക്ക് മനസിലാകും. അവയിൽ ചിലത് നോക്കാം:
1. ഷോർട്ട് പിച്ച് പന്തുകളിലെ കടുത്ത ബലഹീനത
എതിർ ടീമിലെ ബൗളർമാർ ഇപ്പോൾ സഞ്ജുവിന്റെ ഈ വലിയ പോരായ്മ കൃത്യമായി മനസ്സിലാക്കി കഴിഞ്ഞു. സഞ്ജു ക്രീസിലെത്തുമ്പോൾ തന്നെ അവർ തുടർച്ചയായി ഷോർട്ട് പിച്ച് പന്തുകൾ എറിയുകയും ലെഗ് സൈഡിൽ ഡീപ്പിൽ ഫീൽഡർമാരെ നിർത്തി കെണിയൊരുക്കുകയും ചെയ്യുന്നു. ഈ പന്തുകളെ അതിജീവിക്കാൻ കഴിയാതെ വമ്പൻ അടികൾക്ക് ശ്രമിച്ച് സഞ്ജു വിക്കറ്റ് കളയുകയാണ്. ബാറ്റിങ് ഇതിഹാസങ്ങളായ സുനിൽ ഗാവസ്കറും വിവിയൻ റിച്ചാർഡ്സും സഞ്ജുവിന്റെ ഈ ഷോർട്ട് പിച്ച് പോരായ്മ പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2. ടൈമിങ്ങിന്റെ കുറവും അനാവശ്യ ധൃതിയും
ക്രീസിലെത്തിയാൽ ആദ്യ പന്ത് മുതൽ ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനും അതിവേഗം ബൗണ്ടറികൾ നേടാനും ശ്രമിക്കുന്ന അഗ്രസ്സീവ് ശൈലിയാണ് സഞ്ജുവിന്റേത്. എന്നാൽ ടി20 ഫോർമാറ്റിൽ ഈ അമിത ആക്രമണ ശൈലി താരത്തിന് തന്നെ തിരിച്ചടിയാകുന്നു. നിലവിൽ പന്ത് കൃത്യമായി ടൈം ചെയ്യാൻ സഞ്ജുവിന് സാധിക്കുന്നില്ല. ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുൻപ് തന്നെ വമ്പൻ ഷോട്ടുകൾക്കായി ധൃതികൂട്ടുന്നത് കാരണം പിഴവുകൾ സംഭവിക്കുകയും വിക്കറ്റ് നഷ്ടമാകുകയും ചെയ്യുന്നു.
3. കാലനക്കമില്ലാത്ത ആ ബാറ്റിങ് സ്റ്റാൻസ്
സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനും നിലവിലെ പരാജയങ്ങൾക്ക് ഒരു കാരണമായി വിദഗ്ധർ വിലയിരുത്തുന്നു. സഞ്ജുവിന്റെ മുൻകാൽ ബൗളർക്ക് നേരെ അല്പം തുറന്ന രീതിയിലാണ് ഉള്ളത്. തല അനക്കാതെ കൃത്യമായ ബാലൻസോടെയാണ് താരം നിൽക്കുന്നതെങ്കിലും, ആധുനിക ബാറ്റർമാരെപ്പോലെ പന്ത് നേരിടുന്നതിന് മുൻപ് സഞ്ജു യാതൊരുവിധ കാലനക്കവും നടത്തുന്നില്ല.
വിക്കറ്റിൽ നിന്നും അല്പം മാറി തികച്ചും നിശ്ചലമായി നിന്ന്, ബൗളർ പന്ത് റിലീസ് ചെയ്ത ശേഷം മാത്രം പ്രതികരിക്കുന്നതാണ് സഞ്ജുവിന്റെ ശൈലി. തന്റെ വേഗതയേറിയ കൈകൾക്കും ഹാൻഡ്-ഐ കോർഡിനേഷനും മാത്രം മുൻഗണന നൽകി, കാലുകൾ ചലിപ്പിക്കാതെ കളിക്കാൻ നോക്കുന്നതാണ് സഞ്ജുവിന് ഇപ്പോൾ വിനയാകുന്നത്. ഇംഗ്ലീഷ് പിച്ചുകളിലെ പേസിനും സ്വിങ്ങിനും മുന്നിൽ ഈ കാലനക്കമില്ലായ്മ വലിയ പഴുതുകൾ ഉണ്ടാക്കുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ ഈ പിഴവുകൾ പരിഹരിച്ചില്ലെങ്കിൽ സഞ്ജുവിന് ഇനി ഒരു തിരിച്ചുവരവില്ല എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.










