പശ്ചിമ ബംഗാളിൽ വ്യാപകമായി വ്യാജ ജനന സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന വൻ റാക്കറ്റിന്റെ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്ത് നടന്ന വിപുലമായ പരിശോധനയിലാണ് ഒന്നര ലക്ഷത്തിലധികം ജനന സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. വർഷങ്ങളായി സംസ്ഥാനത്ത് രാഷ്ട്രീയവും ഭരണപരവുമായ വലിയ തർക്കങ്ങൾക്ക് കാരണമായ ഈ വിഷയം പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.
ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ പ്രകാരം പഴയ ഭൗതിക സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ രേഖകളും ഉൾപ്പെടെയുള്ളവയാണ് അധികൃതർ കർശന പരിശോധനയ്ക്ക് വിധേയമാക്കിയത്. ഒരു വർഷത്തിന് മുൻപ് നൽകിയ 46,995 ജനന സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ 44,520 എണ്ണത്തിന്റെ പരിശോധന പൂർത്തിയായി. ഇതിൽ 10,972 എണ്ണം വ്യാജമാണെന്നാണ് കണ്ടെത്തിയത്. അതായത് പരിശോധിച്ച പഴയ സർട്ടിഫിക്കറ്റുകളിൽ 24.6 ശതമാനവും വ്യാജമാണെന്ന് ചുരുക്കം.
കൂടാതെ, ഡിജിറ്റൈസ് ചെയ്ത ജനന സർട്ടിഫിക്കറ്റുകളിലും വലിയ തോതിലുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. പരിശോധിച്ച 10,15,880 ഡിജിറ്റൽ സർട്ടിഫിക്കറ്റുകളിൽ 1,50,174 എണ്ണം വ്യാജമാണെന്ന് വ്യക്തമായി. രണ്ടു വിഭാഗങ്ങളിലുമായി ആകെ 1.61 ലക്ഷത്തിലധികം വ്യാജ സർട്ടിഫിക്കറ്റുകളാണ് ബംഗാളിൽ ഇതുവരെ പിടികൂടിയിട്ടുള്ളത്.
സംഭവം പുറത്തുവന്നതോടെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. അതിർത്തി പ്രദേശങ്ങളിൽ വൻതോതിൽ ജനസംഖ്യാപരമായ മാറ്റങ്ങൾ വരുത്താൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി നേതാവ് ഷാമിക് ഭട്ടാചാര്യ ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തങ്ങൾ ഈ വിഷയം ഉന്നയിച്ചിരുന്നതാണെന്നും, ബംഗാളിലെ ഭരണകക്ഷി ആളുകൾക്ക് ആധാർ കാർഡുകളും വ്യാജ ജനന സർട്ടിഫിക്കറ്റുകളും വളരെ എളുപ്പത്തിൽ നിർമ്മിച്ചു നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരും ദിവസങ്ങളിൽ ഈ വിഷയം ബംഗാൾ രാഷ്ട്രീയത്തിൽ കൂടുതൽ പുകയാനാണ് സാധ്യത.











