ഭീകരവാദത്തിനെതിരെ ആഗോളതലത്തിൽ ശക്തമായ ഒന്നിച്ച് നിൽക്കൽ ആവശ്യമാണെന്നും ഭീകരപ്രവർത്തനങ്ങൾക്ക് ഒരു തരത്തിലുള്ള ന്യായീകരണവും അനുവദിക്കാനാകില്ലെന്നും ഐക്യരാഷ്ട്രസഭയിൽ തുറന്നടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ ഒൻപതാമത് ആഗോള ഭീകരവിരുദ്ധ സ്ട്രാറ്റജി അവലോകന യോഗത്തിൽ സംസാരിക്കവെയാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തെ നേരിടുന്നതിൽ ചില രാജ്യങ്ങൾ പുലർത്തുന്ന ഇരട്ടത്താപ്പും, ഭീകരർക്ക് പണം ലഭിക്കുന്നത് തടയുന്നതിലെ വീഴ്ചകളും ആഗോളതലത്തിൽ ഭീകരവിരുദ്ധ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുകയാണെന്ന് ചൈനയുടെയും പാകിസ്താന്റെയും പേരെടുത്ത് പറയാതെ ഇന്ത്യ കുറ്റപ്പെടുത്തി. ഭീകരവാദികളെ സഹായിക്കുന്നവരെയും അവർക്ക് സാമ്പത്തിക സഹായം നൽകുന്നവരെയും ആഗോള സമൂഹം ഒരുമിച്ച് നിന്ന് മാറ്റിനിർത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഭീകരവാദം ഒരു കൊലപാതക പ്രത്യയശാസ്ത്രമാണെന്നും അതിനെ പൂർണ്ണമായും തുടച്ചുനീക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ വേണമെന്നും അംബാസഡർ ഹരീഷ് പർവതനേനി വ്യക്തമാക്കി. “തീവ്രവാദി എന്നാൽ തീവ്രവാദി മാത്രമാണ്. അതിൽ രാഷ്ട്രീയ താല്പര്യങ്ങളോ മറ്റ് ന്യായീകരണങ്ങളോ തിരയുന്നത് അവസാനിപ്പിക്കണം. പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഭീകരവാദം മൂലം നിരവധി ജീവനുകളാണ് ഞങ്ങൾക്ക് നഷ്ടമായത്, ഒട്ടനവധി കുടുംബങ്ങൾ തകർന്നു. ഈ കൈപ്പേറിയ അനുഭവങ്ങളിൽ നിന്നാണ് ഇന്ത്യയുടെ നിലപാട് രൂപപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയമായോ തന്ത്രപരമായോ ഉള്ള ഒരു കാരണവും ഭീകരവാദത്തിന് ന്യായീകരണമാകില്ല,” പർവതനേനി യുഎന്നിൽ ആഞ്ഞടിച്ചു. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ അംഗരാജ്യങ്ങളും പൂർണ്ണമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരവാദത്തെ രാഷ്ട്രീയവൽക്കരിച്ച നറേറ്റീവുകളിലൂടെ ലഘൂകരിച്ച് കാണാൻ ശ്രമിക്കരുത്. പശ്ചാത്തലങ്ങളെ ഒരിക്കലും ഭീകരതയ്ക്കുള്ള ന്യായീകരണമായി തെറ്റിദ്ധരിക്കരുത്. മനുഷ്യാവകാശങ്ങളെയും നിയമവാഴ്ചയെയും കുറിച്ച് സംസാരിക്കുന്നവർ ജീവിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്ന് ഓർക്കണം. ആ അവകാശത്തിന്മേലുള്ള ഏറ്റവും വലിയ കടന്നുകയറ്റമാണ് ഭീകരവാദമെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു. പുതിയ സാങ്കേതികവിദ്യകൾ ഭീകരർ ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശനമായ പരിശോധനകൾ വേണമെന്നും, ഇന്ത്യ ദീർഘകാലമായി മുന്നോട്ട് വെക്കുന്ന സമഗ്ര അന്താരാഷ്ട്ര ഭീകരവിരുദ്ധ കൺവെൻഷൻ (CCIT) അടിയന്തരമായി നടപ്പിലാക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ശക്തമായി ആവശ്യപ്പെട്ടു.












