പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര പ്രാദേശിക വ്യവസായി ഇടിച്ചുനിരത്തിയതിനെതിരെ കടുത്ത പ്രതിഷേധവുമായി സിഖ് സമൂഹവും ഇന്ത്യയും. ഫാറൂഖാബാദിലെ ‘ഗുരുദ്വാര ശ്രീ ഗുരു സിങ് സഭ സാഹിബ്’ ആണ് അധികൃതരുടെ യാതൊരു അനുമതിയുമില്ലാതെ ജൂൺ 24-ന് രാത്രിയോടെ തകർത്തത്. സിഖ് ആരാധനാലയത്തിന് നേരെ നടന്ന ആസൂത്രിതമായ ഈ അതിക്രമത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
ലാഹോറിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള ഫാറൂഖാബാദിലാണ് സംഭവം. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും യാതൊരുവിധ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും വാങ്ങാതെയാണ് ഒരു പ്രാദേശിക വ്യവസായി ഗുരുദ്വാര തകർത്തത്. സംഭവം നടന്നിട്ടും പ്രാദേശിക അധികാരികളോ ഇവാക്വി ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡോ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിനെത്തുടർന്ന് പ്രദേശത്തെ സിഖ് സമൂഹം വൻ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇത് പാകിസ്താനിൽ ഒറ്റപ്പെട്ട സംഭവമല്ലെന്നും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വ്യവസ്ഥാപിതമായ അതിക്രമങ്ങളുടെ തുടർച്ചയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. “ആദരിക്കപ്പെടുന്ന ഒരു സിഖ് ആരാധനാലയത്തിന് നേരെ നടന്ന ഈ അതിക്രമത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. പാകിസ്താൻ സർക്കാർ ഈ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. തകർക്കപ്പെട്ട ഗുരുദ്വാരയുടെ ഭാഗങ്ങൾ എത്രയും വേഗം പുനർനിർമ്മിച്ച് നൽകണം. ഒപ്പം പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെയും അവരുടെ ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്.”ഇന്ത്യ പറഞ്ഞു.











