ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ ഡ്രെസ്സിങ് റൂം കഥകളിലൊന്നാണ് ഷാർജ ടൂർണമെന്റിനിടയിൽ അണ്ടർവേൾഡ് ഡോൺ ദാവൂദ് ഇബ്രാഹിം ഇന്ത്യൻ കളിക്കാരെ കാണാൻ വന്ന സംഭവം. പാകിസ്താനെ തോൽപ്പിച്ചാൽ ഇന്ത്യൻ കളിക്കാർക്കെല്ലാം ആഡംബര കാർ സമ്മാനമായി നൽകാമെന്ന് ദാവൂദ് വാഗ്ദാനം ചെയ്തെന്നും, ദേഷ്യം വന്ന കപിൽ ദേവ് ദാവൂദിനെ ഡ്രെസ്സിങ് റൂമിൽ നിന്ന് ഇറക്കിവിട്ടെന്നുമാണ് വർഷങ്ങളായി പ്രചരിക്കുന്ന കഥ.
വർഷങ്ങൾക്ക് മുൻപ് ഷാർജയിൽ നടന്ന ആ മത്സരത്തിന് തലേദിവസമാണ് സംഭവം നടക്കുന്നത്. പ്രശസ്ത നടനായ മഹ്മൂദ് ആണ് ദാവൂദ് ഇബ്രാഹിമിനെ ഒരു ‘വലിയ വ്യവസായി’ എന്ന് പരിചയപ്പെടുത്തി ഇന്ത്യൻ ഡ്രെസ്സിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഈ സമയം ക്യാപ്റ്റൻ കപിൽ ദേവ് വാർത്താസമ്മേളനത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. “നാളെ നിങ്ങൾ പാകിസ്താനെ തോൽപ്പിക്കുകയാണെങ്കിൽ ടീമിലെ എല്ലാ കളിക്കാർക്കും ഓരോ ടൊയോട്ട കാർ വീതം സമ്മാനമായി നൽകും” എന്നായിരുന്നു ഈ അജ്ഞാതനായ വ്യവസായി കളിക്കാർക്ക് നൽകിയ വാഗ്ദാനം. ദിലീപ് വെങ്‌സർക്കാർക്ക് മാത്രമാണ് പത്രങ്ങളിൽ ഫോട്ടോ കണ്ട് ഇയാൾ ദാവൂദ് ഇബ്രാഹിം ആണെന്ന് മനസ്സിലായത്.
വാർത്താസമ്മേളനം കഴിഞ്ഞ് കപിൽ ദേവ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പുറത്തുനിന്നുള്ള ഒരാൾ കളിക്കാർക്കിടയിൽ നിൽക്കുന്നത് കണ്ടത്. ആരാധകർ വിശ്വസിക്കുന്നത് പോലെ കപിൽ ദേവ് ദാവൂദിനെ അടിച്ചു പുറത്താക്കുകയോ കോളറിന് പിടിച്ചു തള്ളുകയോ ഒന്നും ചെയ്തില്ല. യഥാർത്ഥത്തിൽ സംഭവിച്ചത് കപിൽ ദേവിന്റെ ഈ വാക്കുകളായിരുന്നു:”ആരാണ് ഈ മനുഷ്യൻ? പുറത്തുനിന്നുള്ളവർക്ക് ഇവിടെ പ്രവേശനമില്ല. ദയവായി ഇയാളോട് പുറത്തുപോകാൻ പറയൂ.” ടീം അംഗങ്ങളല്ലാത്ത ആർക്കും ഡ്രെസ്സിങ് റൂമിൽ പ്രവേശനമില്ല എന്ന കർശന നിയമം ഉള്ളതുകൊണ്ട് മാത്രമാണ് കപിൽ ദേവ് അങ്ങനെ പറഞ്ഞത്.
കപിൽ ദേവിന്റെ ആജ്ഞ കേട്ടയുടൻ ദാവൂദ് യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ അവിടെനിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.തനിക്ക് മുന്നിൽ വന്നുനിന്നത് മുംബൈ സ്ഫോടനക്കേസിലെ സൂത്രധാരനായ വലിയൊരു അധോലോക നായകനാണെന്ന് അപ്പോൾ കപിൽ ദേവിന് അറിയില്ലായിരുന്നു. പിന്നീട് മാനേജരും മറ്റുള്ളവരും പറഞ്ഞപ്പോഴാണ് വന്ന ആൾ ആരാണെന്ന് കപിൽ മനസ്സിലാക്കുന്നത്.
എന്തായാലും കളിമുറ്റങ്ങളിൽ തലമുറകളായി കൈമാറി വന്ന ആ ‘മാസ്സ്’ കഥയുടെ യഥാർത്ഥ പശ്ചാത്തലം ഇതായിരുന്നു.












