‘പാകിസ്താൻ പരാജയപ്പെട്ട ഒരു രാജ്യമാണ്, അവിടുത്തെ രാഷ്ട്രീയക്കാർ വെറും സമയനഷ്ടം മാത്രമാണ്.’ മുതിർന്ന സിംഗപ്പൂർ നയതന്ത്രജ്ഞനും സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ബിഹലാരി കൗസികന്റെ ഈ വാക്കുകൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാകിസ്താൻ നേരിടുന്ന ആഭ്യന്തര തകർച്ചയെക്കുറിച്ചുള്ള ഒരു ആഗോള കോൺഫറൻസിലെ ചർച്ചയ്ക്കിടെ, 1991-ൽ നടന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഓഫീസിൽ നിന്നുണ്ടായ അങ്ങേയറ്റം ലജ്ജാകരമായ ഒരു അനുഭവവും അദ്ദേഹം തുറന്നുപറഞ്ഞു. അക്കാലത്ത് സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന കൗസികനായിരുന്നു ഭീകരരുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയ സംഘത്തിലുണ്ടായിരുന്നത്.
1991 മാർച്ച് 26-നാണ് മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസിന്റെ SQ117 വിമാനം നാല് പാകിസ്താനി ഭീകരർ തട്ടിക്കൊണ്ടുപോയത്. 114 യാത്രക്കാരും 11 ജീവനക്കാരുമായി വിമാനം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ ഇറക്കി. അന്ന് പാകിസ്താനിൽ നവാസ് ഷെരീഫ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിലും, തടവിലാക്കപ്പെട്ട തങ്ങളുടെ ചില കൂട്ടാളികളെ മോചിപ്പിക്കുന്നതിനായി അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ബേനസീർ ഭൂട്ടോയുമായി സംസാരിക്കണമെന്നതായിരുന്നു ഭീകരരുടെ പ്രധാന ആവശ്യം. ഭീകരർക്ക് വിമാനം നിയന്ത്രിക്കാൻ വലിയ അറിവുണ്ടായിരുന്നില്ലെന്നും വിമാനത്താവളങ്ങളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾക്കായി മാറ്റിവെക്കുന്ന കൃത്യമായ സ്ഥലത്തുതന്നെ അവർ വിമാനം നിർത്തിത്തന്നത് തങ്ങൾക്ക് സഹായകരമായെന്നും കൗസികൻ ഓർക്കുന്നു.
ഭീകരരുടെ ആവശ്യം പരിഗണിച്ച് ബേനസീർ ഭൂട്ടോയുമായി ബന്ധപ്പെടാൻ സിംഗപ്പൂർ സംഘം അടിയന്തര ശ്രമം ആരംഭിച്ചു. അന്ന് അവർ കുടുംബത്തോടൊപ്പം സിന്ധ് പ്രവിശ്യയിലാണെന്ന് മനസ്സിലാക്കിയ കൗസികൻ, പാക് ഹൈക്കമ്മീഷണറുടെ സഹായത്തോടെ പുലർച്ചെ മൂന്ന് മണിക്ക് ബേനസീറിന്റെ വസതിയിലെ നമ്പറിലേക്ക് വിളിച്ചു. സിംഗപ്പൂർ സംഘത്തിൽ ആർക്കും ഉർദു അറിയാത്തതിനാൽ കടുത്ത പ്രയത്നത്തിനൊടുവിലാണ് ഫോൺ എടുത്ത ഇംഗ്ലീഷ് അറിയാവുന്ന ഒരു ജീവനക്കാരനോട് സംസാരിക്കാൻ കഴിഞ്ഞത്. വിമാനത്തിലെ 114 യാത്രക്കാരുടെ ജീവൻ അപകടത്തിലാണെന്നും ഭീകരർ ബേനസീർ ഭൂട്ടോയുമായി സംസാരിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നുമുള്ള അതീവ ഗുരുതരമായ സാഹചര്യം വിവരിച്ചപ്പോൾ, “മാഡം ഇപ്പോൾ ഉറങ്ങുകയാണ്, അവരെ ശല്യപ്പെടുത്താൻ കഴിയില്ല” എന്ന അലസമായ മറുപടിയാണ് അവിടെനിന്ന് ലഭിച്ചത്. ഈ മറുപടി കേട്ടയുടൻ താൻ ഫോൺ കട്ട് ചെയ്തതായി കൗസികൻ വെളിപ്പെടുത്തി.
തുടർന്ന് ഭീകരരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ സിംഗപ്പൂർ കമാൻഡോകൾ വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറുകയും നാല് പാക് ഭീകരരെയും വെടിവെച്ചുകൊല്ലുകയുമായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തെത്തി. പാകിസ്താനിലെ ഫ്യൂഡൽ ചിന്താഗതിയുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും തെളിവാണ് ഈ സംഭവമെന്ന് കൗസികൻ ചൂണ്ടിക്കാട്ടി. ആണവായുധങ്ങൾ കൈവശമുള്ളതു കൊണ്ട് മാത്രമാണ് ലോകരാജ്യങ്ങൾ ഇപ്പോഴും പാകിസ്താനെ ശ്രദ്ധിക്കുന്നത്. അതുകൂടി ഇല്ലായിരുന്നെങ്കിൽ ലോകത്ത് ആരും പാകിസ്താനെ തിരിഞ്ഞുപോലും നോക്കില്ലായിരുന്നു. സാമ്പത്തിക ദുർഭരണവും ജിഹാദി ഗ്രൂപ്പുകളെ വളർത്തുന്നതുമാണ് പാകിസ്താന്റെ തകർച്ചയ്ക്ക് കാരണം. അമേരിക്കയുമായി അവർ ചില നയതന്ത്ര നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും അവിടുത്തെ ജനങ്ങളുടെ വിശപ്പ് മാറാൻ പോകുന്നില്ലെന്നും കൗസികൻ കടുത്ത ഭാഷയിൽ വിമർശിച്ചു.











