ആഗോള സോഷ്യൽ മീഡിയ ഭീമനായ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമിനെ പ്രതിക്കൂട്ടിലാക്കി ബിബിസിയുടെ (BBC) ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട്. ഇന്ത്യയിലെ ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ ലക്ഷ്യമിട്ട് കുട്ടികൾക്കെതിരെയുള്ള അതിക്രൂരമായ ലൈംഗികാതിക്രമ വീഡിയോകളുടെ (CSAM) പരസ്യങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ടെന്നാണ് ബിബിസി വേൾഡ് സർവീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിലും ഭയാനകമായ കാര്യം, ഇത്തരം നിയമവിരുദ്ധവും ക്രൂരവുമായ ദൃശ്യങ്ങളുടെ പ്രചാരണത്തിനായി മെറ്റാ കമ്പനി പരസ്യപ്പണം കൈപ്പറ്റിയിട്ടുണ്ടെന്നതാണ്. ഇൻസ്റ്റഗ്രാമിന്റെ കൃത്യമായ മോഡറേഷൻ പരിശോധനകൾക്ക് ശേഷമാണ് ഇത്തരം പെയ്ഡ് പരസ്യങ്ങൾ പുറത്തുവിടുന്നത് എന്നതിനാൽ കമ്പനിയുടെ സുരക്ഷാ സംവിധാനങ്ങളുടെ വലിയ പരാജയമാണ് ഈ റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്.
ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം പരസ്യങ്ങളിൽ ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ അങ്ങേയറ്റം ആക്ഷേപകരമായ വാക്കുകൾ പരസ്യമായി ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉപയോക്താക്കളെ ആകർഷിക്കാൻ വിഡിയോകളുടെ ലിങ്കുകൾക്കൊപ്പം കൂടുതൽ വിവരങ്ങൾക്കായി ഇവരെ ടെലിഗ്രാം (Telegram) ചാനലുകളിലേക്ക് നയിക്കുന്ന ലിങ്കുകളും ഈ പരസ്യങ്ങളിൽ നൽകിയിട്ടുണ്ട്. ഈ ടെലിഗ്രാം ഗ്രൂപ്പുകളിലെത്തിയാൽ കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ വെറും 99 രൂപ ($1) പോലുള്ള ചെറിയ തുകകൾക്ക് പരസ്യമായി വിൽക്കുകയാണെന്ന് ബിബിസി പ്രതിനിധികൾ കണ്ടെത്തി. ഇൻസ്റ്റഗ്രാമിൽ ലൈംഗിക ചുവയുള്ള സാധാരണ പോസ്റ്റുകൾ ഫോളോ ചെയ്യാൻ തുടങ്ങിയതോടെ, സിസ്റ്റം തനിയെ ഇത്തരം ചൈൽഡ് അബ്യൂസ് പരസ്യങ്ങൾ ഫീഡിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ബിബിസി ഗവേഷകർ പറയുന്നു.
റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ തോതിലുള്ള പ്രതിഷേധമാണ് മെറ്റാ കമ്പനിക്കെതിരെ ഉയരുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. ബിബിസി ഈ വിവരങ്ങൾ ഇന്ത്യൻ അധികൃതർക്കും മെറ്റയ്ക്കും കൈമാറിയിട്ടുണ്ട്. തുടക്കത്തിൽ തങ്ങളുടെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് ലംഘിക്കപ്പെട്ടിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് മെറ്റ നൽകിയതെങ്കിലും, പിന്നീട് കടുത്ത സമ്മർദ്ദത്തെ തുടർന്ന് ഈ പരസ്യങ്ങൾ നീക്കം ചെയ്യുകയും അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തു. തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമല്ലെന്നും കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. അതേസമയം, സമാനമായ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിച്ച ലക്ഷക്കണക്കിന് ഗ്രൂപ്പുകൾ ഈ വർഷം ഇതിനകം തന്നെ നീക്കം ചെയ്തിട്ടുണ്ടെന്ന് ടെലിഗ്രാം അധികൃതരും വ്യക്തമാക്കി. ഓൺലൈൻ ലോകത്ത് കുട്ടികളുടെ സുരക്ഷ എത്രത്തോളം അപകടത്തിലാണെന്ന് തെളിയിക്കുന്നതാണ് ഈ പുതിയ റിപ്പോർട്ട്.











