നാഗ്പൂർ: ഭാരത വിഭജനത്തിന്റെ കറുത്ത നാളുകളിൽ പാകിസ്താനിൽ നിന്ന് സർവ്വതും ഉപേക്ഷിച്ച് ഭാരത മണ്ണിലേക്ക് അഭയം തേടി വന്നവർ കേവലം ‘അഭയാർത്ഥികൾ’ അല്ലെന്നും, മറിച്ച് അവർ സ്വന്തം മാതൃഭൂമിക്കും സ്വധർമ്മത്തിനും വേണ്ടി പോരാടിയ ധീരന്മാരായ യോദ്ധാക്കളാണെന്നും ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ സിന്ധു എഡ്യൂക്കേഷൻ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ കാലത്ത് അവർക്കായി ഉപയോഗിച്ച ‘അഭയാർത്ഥി’ എന്ന വാക്ക് തികച്ചും തെറ്റാണെന്നും അവർ ആത്മീയവും സാംസ്കാരികവുമായ മാതൃഭൂമിയിലേക്ക് മടങ്ങിയെത്തിയവർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഭജനത്തോടെ ജീവിതം പൂർണ്ണമായും തകർന്നവർ തങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി വിധിക്ക് മുന്നിൽ കരഞ്ഞിരിക്കുകയല്ല ചെയ്തത്. അവർ വീണ്ടും പൂജ്യത്തിൽ നിന്ന് തങ്ങളുടെ ജീവിതം കെട്ടിപ്പടുത്തു. സാഹചര്യങ്ങൾക്ക് മുന്നിലോ വിധിയുടെ മുന്നിലോ ഒരു മനുഷ്യൻ ഒരിക്കലും കരയരുത്; പകരം നിരന്തരം പരിശ്രമിക്കണം. പരിശ്രമത്തിലൂടെ മാത്രമേ കാര്യങ്ങൾ മെച്ചപ്പെടൂ. പോരാടുന്നവൻ മാത്രമേ ജീവിതത്തിൽ വിജയം കൈവരിക്കുകയുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
“സ്വന്തം പൂർവ്വികരുടെ സമ്പാദ്യവും സ്വത്തുക്കളും ബിസിനസ്സും കൃഷിയിടങ്ങളും ഉപേക്ഷിച്ച് അവർ ഇങ്ങോട്ട് പോരാൻ തയ്യാറായത്, ഭാരതമെന്ന ഈ പുണ്യഭൂമിയിൽ ജീവിക്കാൻ അവർ ആഗ്രഹിച്ചതുകൊണ്ടാണ്. സ്വന്തം ധർമ്മം പൂർണ്ണ സ്വാതന്ത്ര്യത്തോടെ ആചരിക്കാൻ കഴിയുന്ന മണ്ണിൽ ജീവിക്കാനാണ് അവർ സർവ്വതും ത്യജിച്ചത്. അവർ അഭയാർത്ഥികളല്ല, മറിച്ച് മാതൃഭൂമിയോടുള്ള സ്നേഹവും ധർമ്മവിശ്വാസവും നെഞ്ചേറ്റി പോരാടിയ യോദ്ധാക്കളാണ്. അഖണ്ഡഭാരതം നിലനിർത്താനുള്ള പോരാട്ടത്തിൽ നമ്മൾ പരാജയപ്പെട്ടിരിക്കാം, എന്നാൽ ആ സാഹചര്യത്തിലും അവർ തിരഞ്ഞെടുത്തത് സ്വന്തം കരിയറോ സ്വത്തോ ആയിരുന്നില്ല, മറിച്ച് ഈ രാജ്യത്തെയും തങ്ങളുടെ ധർമ്മത്തെയുമായിരുന്നു,” സർസംഘചാലക് പറഞ്ഞു.
ജീവിതോപാധി കണ്ടെത്താൻ സഹായിക്കുന്ന വിദ്യാഭ്യാസം അത്യാവശ്യമാണെങ്കിലും, അതുമാത്രമല്ല ജീവിതത്തിന്റെ ലക്ഷ്യം. ഔപചാരിക വിദ്യാഭ്യാസമില്ലാതെ പോലും പലരും ജീവിതത്തിൽ വൻ വിജയം നേടുകയും വലിയ വിദ്യാസമ്പന്നരായ ആളുകളെ തങ്ങളുടെ കീഴിൽ ജോലിക്ക് വെക്കുകയും ചെയ്യുന്നുണ്ട്. യഥാർത്ഥ വിദ്യാഭ്യാസം എന്നത് വിവേകം വളർത്തുന്നതായിരിക്കണം, അത് ആരംഭിക്കുന്നത് സ്വന്തം വീട്ടിൽ നിന്നാണ്. അമ്മയാണ് ഒരു കുട്ടിയുടെ ആദ്യത്തെ ഗുരുവെന്നും അദ്ദേഹം പറഞ്ഞു.
കേവലം സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി മാത്രം ജീവിക്കാതെ, സമൂഹത്തിന് നന്മ ചെയ്യുകയും മാനവികതയ്ക്ക് മാതൃകയാവുകയും ചെയ്യുന്നതായിരിക്കണം ഓരോ ഭാരതീയന്റെയും ജീവിത ലക്ഷ്യമെന്നും ഡോ. മോഹൻ ഭാഗവത് ഓർമ്മിപ്പിച്ചു.











