പഞ്ചാബ് കോൺഗ്രസിൽ പുനഃസംഘടനയെച്ചൊല്ലിയുള്ള ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, ഗുർദാസ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപി സുഖ്ജീന്ദർ സിങ് രൺധാവ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറുന്നു. ഡൽഹിയിലെ കർത്തവ്യ ഭവനിൽ വെച്ചായിരുന്നു വെള്ളിയാഴ്ച ഈ നിർണ്ണായക കൂടിക്കാഴ്ച നടന്നത്.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി അമരീന്ദർ സിങ് രാജാവാരിങ്ങിനെയും നിയമസഭാ കക്ഷി നേതാവായി പ്രതാപ് സിങ് ബജ്‌വയെയും നിലനിർത്തിയ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന കോൺഗ്രസിൽ വലിയ അതൃപ്തി പുകയുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച.
സുഖ്ജീന്ദർ സിങ് രൺധാവ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്ന അതേ സമയത്തുതന്നെ, അമരീന്ദർ സിങ് രാജാ വാരിങ്ങിനെ അധ്യക്ഷ സ്ഥാനത്ത് നിലനിർത്തിയതിനെതിരെ അതൃപ്തിയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ വസതിയിൽ സമാന്തര യോഗം ചേരുകയായിരുന്നു.
പാർട്ടി കാമ്പെയ്ൻ കമ്മിറ്റി അധ്യക്ഷനായ ചന്നി പുതിയ പുനഃസംഘടനയിൽ കടുത്ത അതൃപ്തിയിലാണ്. സംസ്ഥാന നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ രൺധാവ പാർട്ടി മാറുന്നതിന്റെ സൂചനയാണോ ഈ കൂടിക്കാഴ്ചയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയെങ്കിലും, കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് രൺധാവ വ്യക്തമാക്കി. “ഇതൊരു മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയായിരുന്നു. പഞ്ചാബിലെ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്. ഇതിൽ യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല” – സുഖ്ജീന്ദർ സിങ് രൺധാവ മാധ്യമങ്ങളോട് പറഞ്ഞു.









