ന്യൂഡൽഹി: ഭാരതത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട്, നക്സൽ-മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലേക്ക് കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് നിയമവിരുദ്ധമായി ഒഴുക്കിയ അമേരിക്കൻ ക്രിസ്ത്യൻ മിഷണറി സംഘടനയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടുത്ത നടപടിയിലേക്ക്. വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് രാജ്യവിരുദ്ധ ശക്തികൾക്ക് പണമെത്തിച്ച ‘ദി തിമോത്തി ഇനിഷ്യേറ്റീവ്’ (The Timothy Initiative – TTI) എന്ന സംഘടനയ്ക്കെതിരെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ ) ലംഘനത്തിന് കേസെടുക്കാൻ ഇ.ഡി ഉടൻ തന്നെ സിബിഐയോട് ആവശ്യപ്പെടും.
വിദേശത്തുനിന്ന് നിയമപരമായി ധനസഹായം സ്വീകരിക്കുന്നതിനായി ഭാരതത്തിൽ രജിസ്റ്റർ ചെയ്യാത്ത സംഘടനയാണ് ടി.ടി.ഐ. റിസർവ് ബാങ്കിന്റെയും മറ്റ് സാമ്പത്തിക നിയന്ത്രണ ഏജൻസികളുടെയും കണ്ണുവെട്ടിച്ച് വിദേശ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഡെബിറ്റ് കാർഡുകൾ വഴിയാണ് ഇവർ കോടിക്കണക്കിന് രൂപ ഭാരതത്തിലേക്ക് കടത്തിയത്.
ലക്ഷ്യം മാവോയിസ്റ്റ് മേഖലകൾ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അമേരിക്കയിലെ ‘ട്രൂസ്റ്റ് ബാങ്ക്’ നൽകിയ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള എടിഎമ്മുകളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ഈ മിഷണറി സംഘം പിൻവലിച്ചത്. 2025 നവംബറിനും 2026 ഏപ്രിലിനും ഇടയിൽ മാത്രം ഏകദേശം 95 കോടി രൂപ ഇത്തരത്തിൽ രാജ്യത്തേക്ക് ഒഴുക്കിയതായി ഇ.ഡി കണ്ടെത്തി.
ഇതിൽ 6.5 കോടിയോളം രൂപ ഛത്തീസ്ഗഡിലെ ധംതരി, ബസ്തർ തുടങ്ങിയ മാവോയിസ്റ്റ് കടുത്ത അക്രമങ്ങൾ നടത്തുന്ന തീവ്രവാദ മേഖലകളിൽ നിന്നാണ് പിൻവലിച്ചിരിക്കുന്നത്. നക്സൽ ബാധിത പ്രദേശങ്ങളിൽ ഇത്തരമൊരു സമാന്തര നിഴൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വലിയ ഭീഷണിയാണെന്നും, ഇത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇന്ധനമാകുമെന്നും ഇ.ഡി വ്യക്തമാക്കുന്നു.
ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചു ഇ.ഡി അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ടി.ടി.ഐ തങ്ങളുടെ ആഗോള വെബ്‌സൈറ്റ് ഭാരതത്തിൽ ബ്ലോക്ക് ചെയ്യുകയും യുഎസ് സെർവറുകളിൽ സൂക്ഷിച്ചിരുന്ന നിർണായക ഡിജിറ്റൽ വിവരങ്ങൾ വിദൂരമായി ഇല്ലാതാക്കുകയും ചെയ്തു. അന്വേഷണം അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള ഈ വിദേശ നീക്കത്തിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ) കടുത്ത വകുപ്പുകൾ പ്രകാരവും ഇ.ഡി കേസെടുക്കും. ഇതിനുപുറമെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരവും ഏജൻസി പ്രത്യേക കേസെടുക്കുന്നുണ്ട്.
യു.എ.പി.എ ചുമത്തി കഴിഞ്ഞ ഏപ്രിലിൽ ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് 24 വിദേശ ഡെബിറ്റ് കാർഡുകളുമായി മിഖാ മാർക്ക് എന്ന ടി.ടി.ഐയുടെ പ്രധാന ധനകാര്യ ഏജന്റിനെ ഇ.ഡി പിടികൂടിയിരുന്നു. ഒളിച്ചുകടത്താൻ എളുപ്പമുള്ള രീതിയിൽ ‘സന്തോഷ് കുമാർ’ എന്ന വ്യാജപേരിലാണ് ഇതിൽ 23 കാർഡുകളും അച്ചടിച്ചിരുന്നത്. 2019 മുതൽ ഇത്തരം ആയിരത്തിലധികം വിദേശ ഡെബിറ്റ് കാർഡുകൾ മിഷണറി സംഘം ഭാരതത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.
കേസിൽ പിടിയിലായ പ്രതികൾക്കെതിരെ ബംഗളൂരു പോലീസും ഛത്തീസ്ഗഡ് പൊലീസും കടുത്ത ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ (പ്രകാരം കേസെടുത്തിട്ടുണ്ട്. തങ്ങൾക്കെതിരെയുള്ള യു.എ.പി.എ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് കർശനമായി തള്ളി.
കർണാടക ഹൈക്കോടതി കേസിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി ജസ്റ്റിസ് എം. നാഗപ്രസന്ന നടത്തിയ നിരീക്ഷണം ഈ വിദേശ ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നതാണ്. “നിലവിൽ ദേശീയ സുരക്ഷ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് തീവ്രവാദത്തിനായുള്ള ഇത്തരം രഹസ്യ ഫണ്ടിംഗാണ്. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നിലനിൽക്കാനും വളരാനുമുള്ള ‘ഓക്സിജൻ’ ആണ് ഈ പണം. ഇത്തരം ഫണ്ടിംഗിന്റെ അപകടം കൈമാറ്റം ചെയ്യപ്പെടുന്ന തുകയിൽ മാത്രമല്ല, അത് രാജ്യത്തുണ്ടാക്കാൻ പോകുന്ന വിനാശകരമായ പ്രത്യാഘാതങ്ങളിലാണ്,” എന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു.
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ മിഷണറി പ്രവർത്തനങ്ങളുടെ മറവിൽ മാവോയിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പണമൊഴുക്കിയ ഈ ആഗോള ശൃംഖലയെ പൂർണ്ണമായും വേരറുക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ.








