ന്യൂഡൽഹി: അതിർത്തികടന്നുള്ള ഭീകരവാദത്തിന് പാകിസ്താൻ നൽകുന്ന പിന്തുണ പൂർണ്ണമായും അവസാനിപ്പിക്കാതെ സിന്ധുനദീജല കരാറുമായി ( മുന്നോട്ട് പോകില്ലെന്ന് ഭാരതം വീണ്ടും വ്യക്തമാക്കി. കരാർ റദ്ദാക്കിയാൽ ശക്തമായി പ്രതികരിക്കുമെന്ന പാക് ഭരണാധികാരികളുടെ ഭീഷണികൾക്ക് പിന്നാലെയാണ്, തങ്ങളുടെ പ്രഖ്യാപിത നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് ഭാരത വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
പാകിസ്താന്റെ ഭീകരവാദ അജണ്ടകൾക്ക് മറുപടിയായി നിലവിൽ സിന്ധുനദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് . ഈ നിലപാടിൽ രാജ്യം ഉറച്ചുനിൽക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.
“സിന്ധുനദീജല കരാറിൽ ഭാരതത്തിന്റെ നിലപാട് എന്നും വ്യക്തവും സുസ്ഥിരവുമാണ്. പാകിസ്താൻ തുടരുന്ന അതിർത്തികടന്നുള്ള ഭീകരവാദത്തിനുള്ള മറുപടിയായാണ് ഈ കരാർ ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്. ഭീകരവാദത്തിനുള്ള പിന്തുണ വിശ്വസനീയവും ശാശ്വതവുമായ രീതിയിൽ പാകിസ്താൻ അവസാനിപ്പിക്കണം,” ജയ്‌സ്വാൾ വ്യക്തമാക്കി. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് കരാർ നടപ്പിലാക്കുന്നത് ഭാരതം നിർത്തിവെച്ചത്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന ഭാരതത്തിന്റെ ശക്തമായ നയത്തിന്റെ ഭാഗമാണിത്.
പാകിസ്താന്റെ വിലാപവും ഭീഷണിയും സിന്ധുനദീജല കരാർ ഭാരതം നിർത്തിവെച്ചതിനെതിരെ കടുത്ത വിമർശനവുമായി പാക് കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണ് ഭാരതം ശ്രമിക്കുന്നതെന്നും, ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നുമായിരുന്നു മാലിക് പറഞ്ഞത്.
ഭാരതത്തിന്റെ നടപടി വെള്ളത്തെ ‘ആയുധമാക്കൽ’ ആണെന്നും ഇത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഭീകരവാദികളെ ഊട്ടി വളർത്തുന്ന പാക് നയത്തിനുള്ള തിരിച്ചടിയാണ് ഭാരതത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
1.960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഭാരതവും പാകിസ്താനും സിന്ധുനദീജല കരാറിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ പലതവണ യുദ്ധങ്ങളും കടുത്ത രാഷ്ട്രീയ സംഘർഷങ്ങളും ഉണ്ടായിട്ടും ദശാബ്ദങ്ങളായി ഈ കരാർ തടസ്സമില്ലാതെ തുടർന്നിരുന്നു. എന്നാൽ, ഭാരതത്തിന്റെ മണ്ണിൽ ചോരപ്പുഴ ഒഴുക്കാൻ ഭീകരർക്ക് പണവും ആയുധവും നൽകുന്ന പാകിസ്താന്, ഭാരതത്തിൽ നിന്നുള്ള ജലസമ്പത്ത് ആസ്വദിക്കാൻ അർഹതയില്ലെന്ന കർശന നിലപാടിലാണ് മോദി സർക്കാർ.








