ന്യൂഡൽഹി: ഭാരതത്തിന്റെ പരമാധികാരത്തിന് നേരെ പാകിസ്താൻ കേന്ദ്രീകരിച്ച് നടക്കുന്ന അതിർത്തികടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത ആഗോള നടപടിക്ക് ആഹ്വാനം ചെയ്ത് ഭാരതവും ജപ്പാനും. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉന്നതതല നയതന്ത്ര ചർച്ചയിലാണ് പാക് മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന ശക്തമായ ആവശ്യം ഉയർന്നത്.
മേഖലയിലെ സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി അതിർത്തികടന്നുള്ള ഭീകരവാദമാണെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അടിവരയിട്ടു പറഞ്ഞു. ഭീകരവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്നതും, അവർക്ക് സാമ്പത്തിക-ആയുധ സഹായങ്ങൾ നൽകുന്നതുമായ പാകിസ്താന്റെ നിലപാടുകൾക്ക് ആഗോളതലത്തിൽ പൂട്ടിടുകയാണ് ഭാരത-ജപ്പാൻ സഖ്യത്തിന്റെ ലക്ഷ്യം.
ലക്ഷ്കർ, ജെയ്ഷ് ഭീകരർക്കെതിരെ കടുത്ത ഉപരോധം ലക്ഷ്കറെ ത്വയ്യിബ , ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളും അവയുടെ പോഷക സംഘടനകളും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ (UN) രക്ഷാസമിതി ഏർപ്പെടുത്തിയിട്ടുള്ള ഭീകരവിരുദ്ധ മാനദണ്ഡങ്ങൾ പാകിസ്താൻ പൂർണ്ണമായും പാലിക്കണമെന്നും, ഭീകരവാദികൾക്ക് പണമെത്തുന്ന വഴികൾ പൂർണ്ണമായി അടയ്ക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നു.
മുംബൈ ഭീകരാക്രമണം (26/11), പത്താൻകോട്ട് ആക്രമണം എന്നിവ ആസൂത്രണം ചെയ്ത ഭീകരരെ അന്താരാഷ്ട്ര നിയമങ്ങൾക്ക് മുന്നിൽ കൊണ്ടുവരുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടതിനെ ഇരുരാജ്യങ്ങളും ശക്തമായി വിമർശിച്ചു.
തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കാൻ ഭാരതവും ജപ്പാനും ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ കടന്നുകയറ്റങ്ങൾക്കും പാകിസ്താന്റെ ഭീകരവാദ അജണ്ടകൾക്കും തടയിടാൻ ഭാരതവും ജപ്പാനും തമ്മിലുള്ള തന്ത്രപ്രധാന സുരക്ഷാ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ചർച്ചയിൽ തീരുമാനമായി. പ്രതിരോധം, സൈനിക സാങ്കേതികവിദ്യ, ഇൻ്റലിജൻസ് വിവരങ്ങൾ കൈമാറൽ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം വർദ്ധിപ്പിക്കും.
ഭീകരവാദത്തെ ആഗോള രാഷ്ട്രീയത്തിന്റെ ആയുധമാക്കുന്ന പാക് നയത്തിനെതിരെ അന്താരാഷ്ട്ര വേദികളിൽ ഭാരതം നടത്തുന്ന നയതന്ത്ര യുദ്ധത്തിന് ജപ്പാന്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞത് മോദി സർക്കാരിന്റെ വലിയൊരു നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.








