താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ മുതലെടുത്ത് സംഘടനയെ ചിലർ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്നും എന്നാൽ കോടതി ഇടപെടലിലൂടെ ഈ നീക്കം തടഞ്ഞെന്നും പ്രസിഡന്റ് ശ്വേത മേനോൻ. “സത്യമേവ ജയതേ” എന്ന തലക്കെട്ടോടെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്വേത മേനോൻ സംഘടനയ്ക്കുള്ളിലെ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.
പ്രതിസന്ധി ഘട്ടത്തിൽ പതറാതെ തന്റെ നിലപാടിൽ ഉറച്ചുനിൽക്കാനും രാജി വെക്കാതെ പോരാടാനും തനിക്ക് കരുത്തുപകർന്ന മുതിർന്ന താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ശ്വേത മേനോൻ പരസ്യമായി നന്ദി അറിയിച്ചു. ഈ പോരാട്ടത്തിൽ തനിക്കൊപ്പം ഉറച്ചുനിന്ന ‘അമ്മ’യിലെ മുഴുവൻ അംഗങ്ങൾക്കും തന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നും അവർ കുറിപ്പിൽ വ്യക്തമാക്കുന്നു.
സംഘടനയുടെ പ്രവർത്തനത്തെ സംബന്ധിച്ച് ചിലർ നടത്തുന്ന നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ശ്വേത പ്രതികരിച്ചത്. എവിടെ നിന്നോ ഓടിക്കൂടി വന്ന പത്തോ പതിനഞ്ചോ പേരല്ല ‘അമ്മ’ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും, സംഘടനയിലെ ഭൂരിപക്ഷം വരുന്ന അംഗങ്ങളാണ് അത് നിശ്ചയിക്കേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു.
‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വരാൻ ആഗ്രഹമുള്ളവർക്ക് കൃത്യമായ ജനാധിപത്യ മാർഗ്ഗമുണ്ടെന്നും ശ്വേത മേനോൻ ചൂണ്ടിക്കാട്ടി. “ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിക്കൂടിയോ അല്ല വരേണ്ടത്,” ശ്വേത മേനോൻ വ്യക്തമാക്കി. സംഘടനയിലെ നേതൃത്വ തർക്കങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ പുറത്തുവന്ന ‘അമ്മ’ പ്രസിഡന്റിന്റെ ഔദ്യോഗിക പ്രതികരണം സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.








