കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനും മമതാ ബാനർജിക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട്, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷയും മുൻ മന്ത്രിയുമായ ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പാർട്ടി പദവികളിൽ നിന്നും രാജിവെച്ചു. സമീപകാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടയിലാണ് ശനിയാഴ്ച അപ്രതീക്ഷിതമായ ഈ രാഷ്ട്രീയ നീക്കം ഉണ്ടായിരിക്കുന്നത്. മമതാ ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തയായി അറിയപ്പെട്ടിരുന്ന ചന്ദ്രിമ ഭട്ടാചാര്യ, സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് ജൂൺ 5-ന് മമതയുടെ കാളീഘട്ടിലെ വസതിയിൽ വെച്ച് നടന്ന ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ബംഗാൾ സംസ്ഥാന അധ്യക്ഷയായി ചുമതലയേറ്റത്. മുതിർന്ന നേതാവ് സുബ്രതാ ബക്ഷിയെ മാറ്റിയാണ് മമത ഇവരെ താക്കോൽ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എന്നാൽ ചുമതലയേറ്റ് വെറും ഒരു മാസം തികയുന്നതിന് മുൻപ് തന്നെ പാർട്ടി പദവികളെല്ലാം ഒഴിഞ്ഞുകൊണ്ട് അവർ മമതയ്ക്ക് കത്തയക്കുകയായിരുന്നു.
പാർട്ടി പദവികളിൽ നിന്നുള്ള രാജിക്ക് പുറമെ, തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളുടെ ഔദ്യോഗിക ഒപ്പുകാരൻ (authorised signatory) എന്ന ചുമതലയിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ മമതാ ബാനർജിയുടെ ഔദ്യോഗിക പ്രതിനിധിയായി പ്രവർത്തിക്കുന്ന ചുമതലയിൽ നിന്നും അവർ പിന്മാറിയിട്ടുണ്ട്. ഇത് പാർട്ടിയുമായുള്ള അവരുടെ ബന്ധം പൂർണ്ണമായും അവസാനിക്കുന്നതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ദം ദം ഉത്തർ മണ്ഡലത്തിൽ നിന്നും മത്സരിച്ച ചന്ദ്രിമ ബിജെപിയുടെ സൗരവ് സിക്ദാറിനോട് പരാജയപ്പെട്ടിരുന്നു. മൂന്ന് തവണ എംഎൽഎയായിരുന്ന അവർ മമത മന്ത്രിസഭയിൽ ധനകാര്യം, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ തലപ്പത്തും അവർ സജീവമായിരുന്നു.
അടുത്തിടെ മുൻ മന്ത്രി ജ്യോതി പ്രിയ മല്ലിക്, സിലിഗുരി മേയർ ഗൗതം ദേബ് തുടങ്ങിയ പ്രമുഖ നേതാക്കളും ഒന്നിന് പുറകെ ഒന്നായി പാർട്ടി പദവികൾ ഒഴിഞ്ഞിരുന്നു. ഈ കടുത്ത പ്രതിസന്ധിക്കിടയിൽ മമതയുടെ ഏറ്റവും വിശ്വസ്തയായ സംസ്ഥാന അധ്യക്ഷ തന്നെ പദവികൾ ഒഴിഞ്ഞത് മമതാ ബാനർജി ക്യാമ്പിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല. ചന്ദ്രിമയുടെ രാജിയെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.









