ടെഹ്റാൻ : പശ്ചിമേഷ്യ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും യുദ്ധമുഖത്തേക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമേരിക്ക ഇറാന്റെ 170 സൈനിക താവളങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇതിന് തിരിച്ചടിയായി ഇറാൻ ബഹ്‌റൈനിലേക്കും കുവൈറ്റിലേക്കും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള താല്ക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്നു. മേഖലയിൽ യുദ്ധം അതിന്റെ പൂർണ്ണ ശക്തിയോടെ തിരിച്ചെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ തീരപ്രദേശങ്ങളിലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെയാണ് അമേരിക്ക പ്രധാനമായും ബോംബ് വർഷം നടത്തിയത്. ഇറാന്റെ കപ്പൽ വേട്ടയ്ക്ക് ഉപയോഗിക്കുന്ന അറുപതിലധികം ചെറിയ യുദ്ധക്കപ്പലുകളും ഈ ആക്രമണത്തിൽ തകർക്കപ്പെട്ടു. ബുഷെഹർ, ബന്ദർ അബ്ബാസ്, സിരിക് എന്നീ തുറമുഖ നഗരങ്ങളിൽ കനത്ത സ്ഫോടനങ്ങൾ ഉണ്ടായി. ഇനിയും പ്രകോപനം തുടർന്നാൽ ഇറാന്റെ അവസ്ഥ കൂടുതൽ മോശമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്കൻ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലുകൾ അയച്ചത്. കുവൈറ്റിലെ ക്യാമ്പ് ആരിഫ്ജാൻ, അലി അൽ സലേം എയർ ബേസ് എന്നിവടങ്ങളിലേക്ക് വന്ന മിസൈലുകളെ കുവൈറ്റ് സൈന്യം ആകാശത്തുവെച്ച് തന്നെ തകർത്തു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം ഫ്ലീറ്റ് ആസ്ഥാനത്തിന് നേരെയും ആക്രമണം ഉണ്ടായി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഒരു പാർപ്പിട കെട്ടിടത്തിന് മുകളിൽ ഇറാന്റെ മിസൈൽ പതിച്ച് കേടുപാടുകൾ സംഭവിച്ചു. എങ്കിലും ഈ ആക്രമണങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണത്തെച്ചൊല്ലിയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം നിലനിൽക്കുന്നത്. അമേരിക്കൻ ഉപരോധവും ആക്രമണങ്ങളും തുടർന്നാൽ സമാധാന ചർച്ചകളിൽ നിന്ന് പൂർണ്ണമായും പിന്മാറുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ മേൽനോട്ടമില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. ഈ കനത്ത സൈനിക പ്രതിസന്ധിയെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒറ്റയടിക്ക് അഞ്ച് ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 78 ഡോളറിലേക്ക് ഉയർന്നു. ഇന്ധന വിതരണം തടസ്സപ്പെടുമെന്ന ഭീതിയിലാണ് ഇപ്പോൾ അന്താരാഷ്ട്ര സമൂഹം.








