ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ കനത്ത പരാജയത്തിന് പിന്നാലെ, ഏകദിന പരമ്പരയിലേക്ക് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തിരിച്ചെത്തുന്നത് ഇന്ത്യൻ ടീമിന് വലിയ അനുഗ്രഹമാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. അഞ്ച് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിൽ 0-4 ന്റെ നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. യുകെ പര്യടനത്തിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാൻ കഴിയാത്ത മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് സീനിയർ താരങ്ങളുടെ സാന്നിധ്യം വലിയ ആശ്വാസം നൽകുമെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ കോഹ്‌ലിയുടെ വരവ് ഒരു അനുഗ്രഹമാണ്. അദ്ദേഹം അവസാന നിമിഷം വരെ പോരാടും. കോഹ്‌ലിയുടെയും രോഹിത്തിന്റെയും നിലവിലെ മികച്ച ഫോം ഗംഭീറിന് ഗുണം ചെയ്യും. ഇവർ വരുന്നതോടെ ഏകദിന പരമ്പരയിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും കൈഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ട്വന്റി-20 പരമ്പരയിൽ ഇന്ത്യ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ പരാജയപ്പെട്ടിരുന്നു. എന്നാൽ ഏകദിന സ്ക്വാഡിലേക്ക് ജസ്പ്രീത് ബുംറയും കുൽദീപ് യാദവും മടങ്ങിയെത്തുന്നതോടെ ബോളിങ് നിരയിൽ വലിയ മാറ്റമുണ്ടാകുമെന്ന് കൈഫ് വിലയിരുത്തി. നമ്മൾ ബാറ്റിങ്ങിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും കഴിഞ്ഞ പരമ്പരകളിൽ ബോളിങ് വളരെ മോശമായിരുന്നു. ബുംറയുടെയും കുൽദീപിന്റെയും തിരിച്ചുവരവാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. വെള്ളപ്പന്ത് ക്രിക്കറ്റിൽ രോഹിത്തും വിരാടും ഇതിഹാസങ്ങളാണ്. കടുത്ത സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ തിളങ്ങാൻ കോഹ്‌ലിയെപ്പോലെയുള്ള അനുഭവസമ്പന്നരായ കളിക്കാർക്ക് സാധിക്കും. ഇത് ട്വന്റി-20 പരമ്പരയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പോരാട്ടവീര്യം ഇന്ത്യക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ ബർമിങ്ഹാമിലാണ് ആദ്യ ഏകദിന മത്സരം. ജൂലൈ 16 വ്യാഴാഴ്ച കാർഡിഫ് രണ്ടാം മത്സരത്തിനും ജൂലൈ 19 ഞായറാഴ്ച ലണ്ടൻ ഫൈനൽ പോരാട്ടത്തിനും വേദിയാകും.
പരാജയങ്ങൾക്ക് പിന്നാലെ കളിക്കാർക്ക് ടീം മാനേജ്മെന്റിന്റെ പിന്തുണ എത്രത്തോളം ആവശ്യമാണെന്ന് വ്യക്തമാക്കാൻ 2002-ലെ വിഖ്യാതമായ നാറ്റ്‌വെസ്റ്റ് പരമ്പരയിലെ തന്റെ അനുഭവങ്ങളും കൈഫ് പങ്കുവെച്ചു. നിലവിലെ ടീമിൽ സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി തുടങ്ങിയ കളിക്കാരെ സ്ഥിരതയില്ലാതെ ടീമിൽ ഉൾപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൈഫിന്റെ ഈ വാക്കുകൾ. താൻ കളിച്ചിരുന്ന കാലത്ത് ക്യാപ്റ്റനും മുതിർന്ന കളിക്കാരും നൽകിയ പിന്തുണ കരിയറിൽ വലിയ ആത്മവിശ്വാസം നൽകിയിരുന്നു. ലോർഡ്സിൽ നടന്ന ഫൈനലിൽ 326 റൺസ് പിന്തുടർന്ന ഇന്ത്യ 24-ാം ഓവറിൽ സച്ചിൻ ടെണ്ടുൽക്കറുടെ വിക്കറ്റ് നഷ്ടമായി 146 ന് 5 എന്ന നിലയിൽ തകർന്നപ്പോൾ എല്ലാവരും പ്രതീക്ഷ കൈവിട്ടിരുന്നു.
കാണികളും ഡ്രെസ്സിങ് റൂമും ഒരുപോലെ നിശബ്ദമായ ആ മൃതതുല്യമായ അന്തരീക്ഷത്തിലും തനിക്ക് സ്വന്തം കഴിവിൽ വിശ്വാസമുണ്ടായിരുന്നു. സമ്മർദ്ദഘട്ടങ്ങളിൽ വലിയ ലക്ഷ്യങ്ങൾക്ക് പിന്നാലെ പോകാതെ ചെറിയ ലക്ഷ്യങ്ങൾ വെച്ച് മുന്നേറുകയാണ് വേണ്ടത്. അന്ന് ഏഴാം നമ്പറിൽ ഇറങ്ങി പുറത്താകാതെ 87 റൺസ് നേടി ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞത് ആ ആത്മവിശ്വാസം കൊണ്ടാണെന്നും കൈഫ് ഓർമ്മിപ്പിച്ചു. ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ശേഷം ഈ മാസം അവസാനം നടക്കാനിരിക്കുന്ന സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയിലൂടെ ശക്തമായി തിരിച്ചുവരാനാകും ഇനി ഇന്ത്യൻ ടീം ശ്രമിക്കുക.












