ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിൽ 0-4 ന് ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ, മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്ത്. തുടർച്ചയായ പരമ്പര തോൽവികൾക്ക് പുറമെ ഒന്നാം റാങ്കും നഷ്ടമായ ഇന്ത്യൻ ടീമിൽ ഒരു തരത്തിലുള്ള മത്സരബുദ്ധിയും പ്രകടനങ്ങളിൽ കാണാനില്ലായിരുന്നുവെന്ന് കൈഫ് കുറ്റപ്പെടുത്തി. മികച്ച ഒരു പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കുന്നതിൽ ഗംഭീറും സപ്പോർട്ട് സ്റ്റാഫും പൂർണ്ണമായി പരാജയപ്പെട്ടുവെന്നും, നിരന്തരമായ മാറ്റങ്ങൾ വരുത്തി ടീമിനെ തകർത്തുവെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
തോൽക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ കളിയിൽ ഒരിടത്തുപോലും ഇന്ത്യക്ക് സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്നതുമാണ് നിരാശപ്പെടുത്തുന്നതെന്നും കൈഫ് പറഞ്ഞു. അയർലൻഡ് പര്യടനം മുതൽ ഇങ്ങോട്ട് ഒരൊറ്റ മത്സരത്തിൽ പോലും ഇന്ത്യക്ക് മേൽക്കൈ നേടാനായിട്ടില്ല. മികച്ച പതിനൊന്ന് കളിക്കാരെ കണ്ടെത്താൻ പോലും ഈ മാനേജ്മെന്റിന് കഴിയുന്നില്ല. ഓരോ മത്സരത്തിലും മാറ്റങ്ങൾ വരുത്തുന്നത് കാണുമ്പോൾ അന്താരാഷ്ട്ര മത്സരമാണോ അതോ ഏതെങ്കിലും ക്ലബ്ബ് തല മത്സരമാണോ നടക്കുന്നത് എന്ന് സംശയം തോന്നുന്ന രീതിയിലാണ് കാര്യങ്ങളെന്നും മുൻ താരം പരിഹസിച്ചു. അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നിവരെ ഒരുമിച്ച് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനുള്ള വഴികളാണ് മാനേജ്മെന്റ് കണ്ടെത്തേണ്ടിയിരുന്നത്. ട്വന്റി-20 ലോകകപ്പ് സെമിഫൈനലിൽ ഇതേ ഇംഗ്ലണ്ട് ബോളർമാരെ തല്ലിച്ചതച്ച സഞ്ജു സാംസണെ ഒരു മത്സരത്തിന് ശേഷം പുറത്താക്കുകയും പിന്നീട് സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ ഇല്ലാതിരുന്നിട്ടും അവസാന മത്സരത്തിൽ മാത്രം തിരികെ വിളിക്കുകയും ചെയ്തത് വലിയ അസംബന്ധമാണ്.
സഞ്ജുവിനെ ഒഴിവാക്കിയെങ്കിൽ പിന്നെ എന്തുകൊണ്ട് വൈഭവ് സൂര്യവംശിക്ക് അവസരം നൽകിയില്ലെന്നും കൈഫ് ചോദിച്ചു. ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യ ഇത്തരം കനത്ത പരാജയങ്ങൾ ഏറ്റുവാങ്ങുന്നത് ഇത് ആദ്യമായല്ല. ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും മുൻപും തോറ്റിട്ടുണ്ട്. വെറും മൂന്ന് മത്സരങ്ങൾക്ക് ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെട്ട 15 കാരനായ കൗമാര താരം വൈഭവ് സൂര്യവംശിയുടെ മാനസികാവസ്ഥ മാനേജ്മെന്റ് ചിന്തിക്കണം. ഇംഗ്ലണ്ടിലെ കഠിനമായ സാഹചര്യങ്ങളിൽ റൺസ് കണ്ടെത്തുക അവന് എളുപ്പമായിരുന്നില്ല. എന്നാൽ ഐപിഎല്ലിൽ 750 റൺസ് അടിച്ചുകൂട്ടിയ ഒരു പ്രതിഭ ടീമിൽ തുടരാൻ യോഗ്യനല്ലെന്ന് ആര് പറഞ്ഞാലും താൻ അംഗീകരിക്കില്ല. മികച്ച ഫോമിൽ നിൽക്കുമ്പോൾ കളിക്കാർക്ക് ബ്രേക്ക് നൽകുകയല്ല വേണ്ടത്. വൈഭവിനെ അയർലൻഡ് പരമ്പരയിൽ തന്നെ കളിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 23 മുതൽ ഹരാരെയിലാണ് ഇന്ത്യയുടെ അടുത്ത സിംബാബ്‌വെ പര്യടനം ആരംഭിക്കുന്നത്.
യുകെ പര്യടനത്തിൽ നിന്ന് സീനിയർ താരങ്ങളെയും പരിചയസമ്പന്നരെയും കൂട്ടത്തോടെ ഒഴിവാക്കിയ മാനേജ്മെന്റിന്റെ തീരുമാനത്തെയും കൈഫ് ചോദ്യം ചെയ്തു. സമ്മർദ്ദഘട്ടങ്ങളിലും നായകൻ ശ്രേയസ് അയ്യർ മികച്ച രീതിയിൽ ബാറ്റ് ചെയ്തത് മുൻപ് ഇംഗ്ലണ്ടിൽ കളിച്ച് പരിചയമുള്ളതുകൊണ്ടാണ്. സാഹചര്യങ്ങളെക്കുറിച്ചും എതിരാളികളുടെ തന്ത്രങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകാൻ പരിചയസമ്പത്ത് അത്യാവശ്യമാണ്. ഇംഗ്ലണ്ടിൽ സെഞ്ച്വറി നേടിയിട്ടുള്ള സൂര്യകുമാർ യാദവിനെപ്പോലുള്ള പരിചയസമ്പന്നരെ ഒരു വശത്ത് മാറ്റിനിർത്തുന്നു, മറുവശത്ത് ടീമിലെടുത്ത പുതിയ കളിക്കാർക്ക് അർഹമായ അവസരങ്ങൾ നൽകുന്നുമില്ല. ടീം മാനേജ്മെന്റ് യഥാർത്ഥത്തിൽ എങ്ങോട്ടാണ് പോകുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. ലോകകപ്പ് ജയിച്ച് മാസങ്ങൾക്കകം തുടർച്ചയായി പരമ്പരകൾ തോറ്റതോടെ ഗൗതം ഗംഭീർ വീണ്ടും കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്.












