ആഗോള പ്രതിരോധ രംഗത്ത് വൻ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ സൈനിക കരുത്തിന് കൂടുതൽ മൂർച്ച കൂട്ടാൻ ഇന്ത്യൻ ആർമി. ശത്രുരാജ്യങ്ങളുടെ പ്രതിരോധ കോട്ടകളെ തവിടുപൊടിയാക്കാൻ ശേഷിയുള്ള, തദ്ദേശീയമായി വികസിപ്പിക്കുന്ന അത്യാധുനിക ഡ്രോണുകൾ സ്വന്തമാക്കാനുള്ള വൻ പദ്ധതിക്കാണ് ഇന്ത്യൻ സൈന്യം തുടക്കം കുറിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് അക്വിസിഷൻ പോളിസിയിലെ ‘മേക്-II’ (Make-II) പദ്ധതി പ്രകാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോംഗ് റേഞ്ച് ലോയിറ്റർ മ്യൂണിഷൻ (LRLM) ഡ്രോണുകളാണ് സൈന്യത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്നത്. പൂർണ്ണമായും ഇന്ത്യൻ സ്വകാര്യ കമ്പനികളുടെ ഗവേഷണത്തിലൂടെയും വികസനത്തിലൂടെയും നിർമ്മിക്കുന്ന ഈ ഡ്രോണുകൾക്ക് 1,000 കിലോമീറ്റർ അകലെയുള്ള ശത്രുതാവളങ്ങളെപ്പോലും കൃത്യതയോടെ ആക്രമിച്ച് നശിപ്പിക്കാൻ സാധിക്കുമെന്നത് അതിർത്തിയിലെ ഇന്ത്യൻ ആധിപത്യം ഉറപ്പിക്കുന്നതാണ്.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഡ്രോണുകൾ വരുത്തിയ യുദ്ധതന്ത്രപരമായ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ഇന്ത്യൻ ആർമി ഇത്തരമൊരു വൻ നീക്കത്തിന് മുതിരുന്നത്. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച്, ജിപിഎസ് (GPS) സിഗ്നലുകൾ ലഭ്യമല്ലാത്ത കടുത്ത പ്രതികൂല സാഹചര്യങ്ങളിൽ പോലും കൃത്യമായി ലക്ഷ്യം കാണാൻ ഈ എഐ ഡ്രോണുകൾക്ക് സാധിക്കും. ആകെ 25 കിലോഗ്രാം സ്ഫോടകവസ്തുക്കൾ (Warhead) വഹിക്കാൻ ശേഷിയുള്ള ഈ കൊലയാളി ഡ്രോണുകൾക്ക് 50 മീറ്റർ ചുറ്റളവിലുള്ള എന്തിനെയും നിമിഷനേരം കൊണ്ട് ചാമ്പലാക്കാൻ കഴിയും. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്ററിലധികം ഉയരത്തിൽ പറക്കാൻ കഴിയുന്ന ഇവയ്ക്ക് മണിക്കൂറിൽ കുറഞ്ഞത് 400 കിലോമീറ്റർ വേഗതയുമുണ്ടാകും. സമതലങ്ങൾ, മരുഭൂമികൾ, ഇടതൂർന്ന വനങ്ങൾ, കഠിനമായ പർവതനിരകൾ തുടങ്ങി ഏത് ഭൂപ്രകൃതിയിലും ഒരുപോലെ ആക്രമണം നടത്താൻ കഴിയുന്ന തരത്തിലാണ് സൈന്യം ഇതിന്റെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
വിവിധ ഓപ്പറേഷനുകൾക്കായി ആയിരക്കണക്കിന് വൺ-വേ അറ്റാക്ക് ഡ്രോണുകളാണ് (One-way attack drones) ഇന്ത്യൻ സായുധ സേനയ്ക്ക് ഭാവിയിൽ ആവശ്യമായി വരിക. ഈ വൻ ദൗത്യത്തിന്റെ ഭാഗമായി ഒരു ലോഞ്ച് വാഹനം, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ, സിമുലേറ്റർ, 15 വ്യോമ വാഹനങ്ങൾ എന്നിവയടങ്ങുന്ന സമ്പൂർണ്ണ ഓപ്പറേഷണൽ ഇക്കോസിസ്റ്റം നിർമ്മിക്കാനാണ് ആർമി ലക്ഷ്യമിടുന്നത്. തെർമോബാറിക്, ഡീപ് പെനട്രേഷൻ തുടങ്ങിയ വിവിധ തരം മാരക സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ഈ ഡ്രോണുകൾക്ക് കുത്തനെയുള്ള ആക്രമണങ്ങളും (Steep, Slant Strikes) തറനിരപ്പിലൂടെയുള്ള പറക്കലും (Nap-of-the-earth) സാധ്യമാകും. അടുത്തിടെ 100 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള 850 ഡ്രോണുകൾ വാങ്ങുന്നതിനായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, നിബെ ഡിഫൻസ് എന്നീ ഇന്ത്യൻ കമ്പനികളെ സൈന്യം ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നു. ആഗോളതലത്തിൽ പ്രതിരോധ സാമഗ്രികൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച്, ഡ്രോണുകളുടെ എഞ്ചിനുകൾ, എവിയോണിക്‌സ്, വാർഹെഡുകൾ എന്നിവയെല്ലാം ഇന്ത്യയിൽ തന്നെ നിർമ്മിച്ച് സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഈ മെഗാ പ്രൊജക്ടിലൂടെ ഇന്ത്യൻ സൈന്യം ലക്ഷ്യമിടുന്നത്.










