കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്, കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ രാവിലെ 11-നാണ് സത്യപ്രതിജ്ഞ. ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് കോടതിയുടെ കടമയാണെന്നും ജനകീയ കൽപ്പന മാനിക്കപ്പെടണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഇതിനായി ഹൈക്കോടതി പ്രത്യേക അനുമതി നൽകിയത്.
അസാധാരണ സാഹചര്യങ്ങളിൽ ജനവിധി മാനിക്കാനായി ഇത്തരം തീരുമാനങ്ങൾ എടുക്കാമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഈ ചടങ്ങിൽ കോർപ്പറേഷൻ സെക്രട്ടറിയും ലീഗൽ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും ചട്ടപ്രകാരം പരിമിതമായി അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്കും പ്രവേശനം അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, നിലവിലെ സാഹചര്യത്തിൽ കോർപ്പറേഷൻ ഭരണത്തിന് യാതൊരുവിധ പ്രതിസന്ധിയുമില്ലെന്നും അഞ്ച് വർഷം ഭരണം സുഗമമായി മുന്നോട്ട് പോകുമെന്നും മേയർ വി. വി. രാജേഷ് പറഞ്ഞു. ഈ ടേമിൽ ആരും അയോഗ്യരാകില്ലെന്നും കോർപ്പറേഷൻ ഭരണസമിതി അധികാരത്തിലേറിയത് മുതൽ പ്രതിപക്ഷം വെറുതെ വിമർശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം തങ്ങളുടെ പരാജയം മാനസികമായി അംഗീകരിക്കാൻ തയ്യാറാകണമെന്ന് പരിഹസിച്ച മേയർ, കൗൺസിലറുടെ സത്യപ്രതിജ്ഞയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.









