ന്യൂഡൽഹി : രാജ്യത്ത് വിതരണം ചെയ്യുന്ന ഇ20 (20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ) ഇന്ധനം വാഹനങ്ങളുടെ എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. വർഷങ്ങൾ നീണ്ട വിപുലമായ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് രാജ്യത്ത് ഇ20 ഇന്ധനം അവതരിപ്പിച്ചതെന്നും ഇതേവരെ ഇ20 ഇന്ധനം കാരണം എഞ്ചിൻ തകരാറിലായതായി ഒരു റിപ്പോർട്ടും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ20 ഇന്ധനം ഉപയോഗിച്ചതിനെ തുടർന്ന് എഞ്ചിൻ കേടായ ഒറ്റ വാഹനം പോലുമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, എഞ്ചിൻ കേടുപാടുകളെക്കുറിച്ചുള്ള പ്രചാരണങ്ങൾ ചില താല്പര്യക്കാരുടെ വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ കമ്പനികളൊന്നും തന്നെ ഇ20 കാരണം എഞ്ചിൻ തകരാറിലായതായി പരാതിപ്പെട്ടിട്ടില്ല. അടുത്തിടെ പട്നയിൽ ഒരു ടൊയോട്ട ഇന്നോവ കാറിന്റെ എഞ്ചിൻ തകരാറിലായ സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ നടത്തിയ സാങ്കേതിക പരിശോധനയിൽ, പ്രശ്നത്തിന് കാരണം എഥനോൾ അല്ലെന്നും ഇന്ധനത്തിൽ വെള്ളം കലർന്നതാണെന്നും വ്യക്തമായിരുന്നുവെന്നും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP) എന്നീ സര്ക്കാർ അംഗീകൃത ഏജൻസികൾ പഴയ വാഹനങ്ങളിൽ ഉൾപ്പെടെ വ്യാപകമായ പരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് ഇ20 പെട്രോളിന് അനുമതി നൽകിയത്. പഴയ വാഹനങ്ങളിൽ പോലും ഒരു ലക്ഷം കിലോമീറ്റർ വരെ ഇ20 ഇന്ധനം ഉപയോഗിച്ച് പരീക്ഷിച്ചപ്പോഴും യാതൊരുവിധ എഞ്ചിൻ തകരാറുകളും കണ്ടെത്തിയിട്ടില്ലെന്ന് എആർഎഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. മാരുതി സുസുക്കി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒന്നര കോടിയോളം പഴയ (ഇ20 സർട്ടിഫൈഡ് അല്ലാത്ത) വാഹനങ്ങൾ ഉൾപ്പെടെ ആകെ 2.84 കോടി വാഹനങ്ങൾ സർവീസ് ചെയ്തെങ്കിലും ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട എഞ്ചിൻ നാശമോ അസാധാരണമായ തേയ്മാനമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
ഇ20 ഇന്ധനം വാഷറുകൾ, ഗാസ്കറ്റുകൾ പോലുള്ള റബ്ബർ ഭാഗങ്ങളെ നശിപ്പിക്കുന്നുണ്ടെങ്കിൽ രാജ്യത്തുടനീളം ലക്ഷക്കണക്കിന് വാറന്റി ക്ലെയിമുകളും പരാതികളും പ്രളയം പോലെ ഉണ്ടാകേണ്ടതായിരുന്നുവെന്നും എന്നാൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. പഴയ വാഹനങ്ങളുടെ സർവീസിംഗിനിടയിൽ മെറ്റൽ വാഷറുകൾക്ക് പകരം റബ്ബർ വാഷറുകൾ അധിക ചിലവില്ലാതെ മാറ്റി നൽകാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗഡ്കരി അറിയിച്ചു. അതേസമയം എഥനോളിന്റെ കലോറി മൂല്യം (Calorific value) ശുദ്ധമായ പെട്രോളിനേക്കാൾ കുറവായതിനാൽ ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ മൈലേജിൽ നേരിയ കുറവുണ്ടാകാം എന്ന കാര്യം കേന്ദ്രമന്ത്രി സമ്മതിച്ചു. എന്നാൽ ഇത് പൂർണ്ണമായും വാഹനത്തിന്റെ ഡ്രൈവിംഗ് സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും. ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ കനത്ത ട്രാഫിക്കിൽ വാഹനങ്ങൾ കുറഞ്ഞ ഗിയറുകളിൽ ഓടുമ്പോൾ മൈലേജിൽ പ്രകടമായ വ്യത്യാസം അനുഭവപ്പെടില്ല. എന്നാൽ ഹൈവേകളിൽ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ തുടർച്ചയായി ഓടിക്കുമ്പോൾ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മൈലേജ് കുറഞ്ഞേക്കാം എന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.









