രാജ്യത്തെ കാർഷിക മേഖലയെയും പൊതുജനാരോഗ്യത്തെയും വർഷങ്ങളായി ആശങ്കയിലാഴ്ത്തിയ മാരകമായ ‘പാരാക്വാറ്റ്’ (Paraquat Dichloride) എന്ന കളനാശിനിക്ക് ഇന്ത്യയിൽ സമ്പൂർണ്ണ നിരോധനം. ആന്റിഡോട്ട് (Antidote) അഥവാ പ്രതിവിഷം പോലുമില്ലാത്ത, ശരീരത്തിനുള്ളിലെത്തിയാൽ ആന്തരികാവയവങ്ങളെ തകർത്തു മരണം ഉറപ്പാക്കുന്ന ഈ ഭീകര വിഷം നിരോധിച്ചുകൊണ്ട് കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അടിയന്തര പ്രാധാന്യത്തോടെയാണ് രാജ്യവ്യാപകമായി ഈ നിരോധനം നടപ്പിലാക്കുന്നത്. കാർഷിക രംഗത്തെ വിദഗ്ധരും ഡോക്ടർമാരും ടോക്സിക്കോളജിസ്റ്റുകളും വർഷങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഒടുവിൽ മോദി സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. നെല്ല്, ഗോതമ്പ് ഉൾപ്പെടെയുള്ള വിളകളിൽ വ്യാപകമായി തളിച്ചിരുന്ന ഈ കളനാശിനി കർഷകരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയായിരുന്നു.
ലോകത്ത് ഇത് ആദ്യമായി നിർമ്മിച്ച രാജ്യമുൾപ്പെടെ എഴുപതിലധികം വിദേശ രാജ്യങ്ങൾ വർഷങ്ങൾക്ക് മുൻപ് തന്നെ പാരാക്വാറ്റ് നിരോധിച്ചിരുന്നെങ്കിലും, ഇന്ത്യയിൽ ഇത് നിയമപരമായി വിൽക്കാനും ഉപയോഗിക്കാനും അനുമതിയുണ്ടായിരുന്നു. ശരീരത്തിൽ പ്രവേശിച്ചാൽ ശ്വാസകോശത്തിന്റെയും വൃക്കകളുടെയും പ്രവർത്തനം നിശ്ചലമാക്കുന്ന ഈ രാസവസ്തു, കർഷക ആത്മഹത്യകൾക്കും അബദ്ധത്തിലുള്ള മരണങ്ങൾക്കും വലിയ തോതിൽ കാരണമാകുന്നതായി വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിന് മുൻപ് കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പാരാക്വാറ്റിന് പ്രാദേശികമായി നിരോധനം ഏർപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും നിയമപരമായ സാങ്കേതികത്വങ്ങൾ തടസ്സമായിരുന്നു. കൃഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ നൽകിയ ശുപാർശ ഫയലിൽ കേന്ദ്ര കൃഷിമന്ത്രി ഒപ്പുവെച്ചതോടെയാണ് കാർഷിക മേഖലയെ ശുദ്ധീകരിക്കാനുള്ള ഈ ചരിത്രപരമായ തീരുമാനം പുറത്തുവന്നത്.












