ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 15 വയസ്സുകാരനായ യുവ പ്രതിഭ വൈഭവ് സൂര്യവംശിക്ക് അതിവേഗം അരങ്ങേറ്റത്തിന് അവസരം നൽകിയ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് വളരെ നേരത്തെയാണ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിലേക്ക് കൊണ്ടുവന്നതെന്നും, മോശം ഫോമിലാണെങ്കിലും മലയാളി താരം സഞ്ജു സാംസണിന് കൂടുതൽ അവസരങ്ങൾ നൽകി ടീമിൽ നിലനിർത്തണമായിരുന്നു എന്നും ജാഫർ അഭിപ്രായപ്പെട്ടു.
അയർലൻഡിനെതിരായ പരമ്പരയിൽ തന്നെ സൂര്യവംശി അരങ്ങേറ്റം കുറിക്കുമെന്ന് ക്രിക്കറ്റ് ലോകത്ത് വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ട് പര്യടനം വരെ യുവതാരത്തിന് കാത്തിരിക്കേണ്ടി വന്നിരുന്നു. വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതോടെയാണ് സഞ്ജുവിന് പകരം സൂര്യവംശിക്ക് ടീമിൽ അവസരം ലഭിച്ചത്.
എന്നാൽ ഇംഗ്ലണ്ടിനെതിരെ കളിച്ച മൂന്ന് ടി20 മത്സരങ്ങളിലും കാര്യമായ സ്വാധീനമുണ്ടാക്കാൻ 15-കാരന് സാധിച്ചില്ല. ഇതോടെ സതാംപ്ടണിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ സൂര്യവംശിയെ ഒഴിവാക്കുകയും സഞ്ജു സാംസൺ വീണ്ടും ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. സഞ്ജുവിനെപ്പോലൊരു മാച്ച് വിന്നർക്ക് കൂടുതൽ മത്സരങ്ങളിൽ അവസരം നൽകേണ്ടതായിരുന്നു എന്ന് വ്യക്തമാക്കിയ ജാഫർ, ഇന്ത്യ ടി20 ലോകകപ്പ് നേടിയ കാമ്പെയ്‌നിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന്റെ വലിയ സംഭാവനകളെ മാനേജ്‌മെന്റ് മറക്കരുതായിരുന്നു എന്നും ഓർമ്മിപ്പിച്ചു.












