പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സൈനിക സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ, മേഖലയിലെ യുദ്ധത്തിലേക്ക് തങ്ങളും വലിച്ചിഴയ്ക്കപ്പെടുമോ എന്ന കടുത്ത ആശങ്കയിൽ പാകിസ്താൻ. യമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ സൗദി അറേബ്യക്ക് നേരെ അപ്രതീക്ഷിതമായി മിസൈൽ ആക്രമണം നടത്തിയതാണ് പാകിസ്താനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ കഴിഞ്ഞ നാല് വർഷമായി നിലനിന്നിരുന്ന താൽക്കാലിക സമാധാന അന്തരീക്ഷമാണ് തകർന്നത്. സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാർ അനുസരിച്ച് സൗദിക്ക് നേരെയുണ്ടാകുന്ന ഏത് ആക്രമണവും തങ്ങൾക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നതിനാൽ, ഈ പുതിയ സൈനിക നീക്കം പാകിസ്താനെ തർക്കത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് എത്തിച്ചിരിക്കുകയാണ്. ഹൂതികളുടെ ഈ പ്രകോപനപരമായ നടപടിയെ ശക്തമായി അപലപിച്ച പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. ഇത് സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയിലെ സമാധാന ശ്രമങ്ങളെ ഇത് തകിടം മറിക്കുമെന്നും വ്യക്തമാക്കി. സൗദിയുടെ സുരക്ഷ ഉറപ്പാക്കാൻ പാകിസ്താൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.
മേഖലയിലെ സമാധാന ചർച്ചകളിൽ ഒരു മധ്യസ്ഥന്റെ പങ്ക് വഹിക്കാൻ ശ്രമിച്ചിരുന്ന ഇസ്‌ലാമാബാദിന് പുതിയ ഹൂതി ആക്രമണങ്ങൾ വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പാകിസ്താന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച അമേരിക്ക-ഇറാൻ ധാരണാപത്രം വെറും ഒരു മാസത്തിനുള്ളിൽ തകർന്നതിന് പിന്നാലെയാണ് ഈ പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. സൗദി അറേബ്യക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ തങ്ങളുടെ ‘റെഡ് ലൈൻ’ ആണെന്നും ഇത് പാകിസ്താന് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും ഉയർന്ന സിവിൽ-സൈനിക നേതൃത്വം ഇറാനെ ഇതിനകം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യമൻ അതിർത്തിയോട് ചേർന്നുള്ള സൗദി മേഖലകളിൽ പാകിസ്താൻ സൈനികരെ വിന്യസിച്ചിട്ടുള്ളതിനാൽ യുദ്ധമുണ്ടായാൽ പാക് സൈന്യം നേരിട്ട് പങ്കാളികളാകേണ്ടി വരും. സാമ്പത്തികമായും ആഭ്യന്തരമായും മറ്റ് പ്രതിസന്ധികൾ നേരിടുന്ന പാകിസ്താന് നിലവിൽ ഒരു യുദ്ധത്തിൽ പങ്കാളിയാകാൻ ഒട്ടും താല്പര്യമില്ലെങ്കിലും സൗദിയുടെ ഔദ്യോഗിക അഭ്യർത്ഥനയുണ്ടായാൽ കരാർ പ്രകാരം സൈനികമായി ഇടപെടാൻ അവർ ബാധ്യസ്ഥരാണ്.
ഹൂതികളുടെ ഈ നീക്കം തങ്ങളുടെ പ്രധാന വാണിജ്യ പാതയായ ചെങ്കടലിലെ കപ്പൽ ഗതാഗതത്തെ ബാധിക്കുമെന്ന ആശങ്കയും പാകിസ്താനുണ്ട്. നിലവിലെ ഈ കടുത്ത രാഷ്ട്രീയ അന്തരീക്ഷം കാരണം ഇറാന്റെ ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ പാകിസ്താൻ സന്ദർശനം നിശ്ചയിച്ചതിലും രണ്ട് ദിവസത്തോളം വൈകിയാണ് നടന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന ഇറക്കുമതിയെയും സൗദി അറേബ്യയുമായുള്ള ദീർഘകാല സുരക്ഷാ ബന്ധങ്ങളെയും ആശ്രയിച്ചു കഴിയുന്ന പാകിസ്താന് മേഖലയിൽ നിഷ്പക്ഷത പാലിക്കുക എന്നത് വരും ദിവസങ്ങളിൽ കൂടുതൽ കഠിനമായിരിക്കും. സമാധാന ചർച്ചകൾ പൂർണ്ണമായി ഉപേക്ഷിക്കില്ലെന്ന് പാക് വക്താക്കൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, സാഹചര്യങ്ങൾ വഷളാകുകയും സൗദി അറേബ്യ സൈനിക സഹായം ആവശ്യപ്പെടുകയും ചെയ്താൽ അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്ന ശക്തമായ സൂചന തന്നെയാണ് ഇസ്‌ലാമാബാദ് നൽകുന്നത്.








