സംസ്ഥാനത്ത് തുടരുന്ന പവർക്കട്ടിനെത്തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ ഓക്‌സിജൻ ശ്വസിക്കാൻ കഴിയാതെ രോഗി മരിച്ചെന്ന കരളലിയിക്കുന്ന വാർത്തയുമായി ആരോഗ്യപ്രവർത്തക ചിത്ര അഭയ്. ആശുപത്രിയിലെ ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം ഓക്‌സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിൽ കഴിഞ്ഞിരുന്ന രോഗിയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചത്. സംഭവിച്ച ഈ വലിയ ദുരന്തത്തെക്കുറിച്ചും ഇതിനോട് കെഎസ്ഇബി (KSEB) ജീവനക്കാർ കാണിച്ച അങ്ങേയറ്റത്തെ ക്രൂരതയെക്കുറിച്ചും ചിത്ര ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്.
അർധരാത്രി 12 മണിയോടെയാണ് പ്രദേശത്ത് അപ്രതീക്ഷിതമായി കറന്റ് പോയത്. ഇതോടെ വീട്ടിൽ പ്രവർത്തിച്ചിരുന്ന ഓക്സിജൻ മെഷീൻ നിലയ്ക്കുകയും രോഗിയുടെ ശരീരത്തിലെ ഓക്സിജൻ ലെവൽ പെട്ടെന്ന് തന്നെ 39, 40 ലേക്ക് താഴുകയും ചെയ്തു. പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് അടിയന്തിരമായി കറന്റ് പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചു. വീട്ടിൽ ഓക്സിജൻ സഹായത്തോടെ കഴിയുന്ന രോഗിയുണ്ടെന്ന കാര്യം കരഞ്ഞു പറഞ്ഞിട്ടും ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായത് മനസ്സാക്ഷിയില്ലാത്ത മറുപടിയായിരുന്നു. ‘രോഗിയുണ്ടെങ്കിൽ എന്തുകൊണ്ട് വീട്ടിൽ ഒരു ഇൻവെർട്ടർ മേടിച്ചുവെച്ചില്ല’ എന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരന്റെ ക്രൂരമായ മറുപടി.
തനിക്ക് രോഗിയുടെ വീട്ടിൽ നിന്ന് ഫോൺ കോൾ വരുമ്പോൾ അച്ഛൻ മിണ്ടുന്നില്ലെന്നാണ് മക്കൾ പറഞ്ഞതെന്നും, താൻ ഓടിയെത്തുമ്പോഴേക്കും ആ ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്നും ചിത്ര അഭയ് ഫേസ്ബുക്കിൽ കുറിച്ചു. പാവപ്പെട്ട മനുഷ്യർക്ക് ഇൻവെർട്ടർ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടാകണമെന്നില്ലെന്ന് അധികൃതർ മനസ്സിലാക്കണം. ആരും അറിയാതെ ഇതുപോലെ എത്രയോ പാവപ്പെട്ട മനുഷ്യരുടെ ജീവനുകളാണ് ശ്വാസം കിട്ടാതെ ഈ നാട്ടിൽ നഷ്ടപ്പെടുന്നത് എന്ന് കെഎസ്ഇബിയും സർക്കാരും തിരിച്ചറിയണമെന്നും ചിത്ര ഓർമ്മിപ്പിക്കുന്നു.












