മുംബൈ: വരാനിരിക്കുന്ന സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ഒഴിവാക്കിയതിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. സഞ്ജുവിന്റെ സമീപകാലത്തെ മികച്ച പ്രകടനങ്ങൾ കണക്കിലെടുക്കാതെ അദ്ദേഹത്തെ മാറ്റിനിർത്തിയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തോട് ഗംഭീർ വിയോജിപ്പ് പ്രകടിപ്പിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു. 2026-ലെ ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് കിരീടനേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ച സഞ്ജു, നോക്കൗട്ട് മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. കൂടാതെ തൊട്ടുപിന്നാലെ നടന്ന ഐപിഎൽ 2026 സീസണിൽ 477 റൺസ് നേടി മികച്ച ഫോമിലുമായിരുന്നു അദ്ദേഹം. എന്നാൽ ഇതിന് ശേഷം അയർലൻഡിനെതിരായും ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിലും ചില കുറഞ്ഞ സ്കോറുകൾക്ക് പുറത്തായതോടെയാണ് സഞ്ജുവിനെ തുടർന്നുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് സെലക്ടർമാർ ഒഴിവാക്കിയത്.
സഞ്ജുവിന് പകരക്കാരനായി ടീമിലെത്തിയ യുവ ഓപ്പണർ വൈഭവ് സൂര്യവംശിക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് യഥാക്രമം 14, 13, 15 എന്നിങ്ങനെ ചെറിയ സ്കോറുകൾ മാത്രമേ നേടാനായുള്ളൂ. തുടർന്ന് അഞ്ചാം ട്വന്റി-20 മത്സരത്തിൽ സഞ്ജുവിനെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. ഇടത്-വലത് ഓപ്പണിങ് കോമ്പിനേഷൻ തിരികെ കൊണ്ടുവരുന്നതിനാണ് സഞ്ജുവിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയതെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ വിശദീകരിക്കുകയും ചെയ്തിരുന്നു. സഞ്ജുവിനെ നേരത്തെ ടീമിൽ നിന്ന് മാറ്റിയത് ഫോമിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് പരിശീലകൻ ഗൗതം ഗംഭീറും അന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സിംബാബ്‌വെ പരമ്പരയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണെന്നും, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ പദ്ധതികളിൽ സഞ്ജു ഇപ്പോഴും സജീവമായി തന്നെയുണ്ടെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം, ഈ തീരുമാനങ്ങളുടെ പേരിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ റിപ്പോർട്ടിൽ തള്ളിക്കളഞ്ഞു. ഇരുവരും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഒരുമിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടിൽ, സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് രണ്ട് സെലക്ടർമാരുടെ പെരുമാറ്റത്തിൽ ഇരുവരും കടുത്ത അതൃപ്തിയിലാണെന്ന് ആരോപിക്കുന്നു. ടീം മികച്ച വിജയം നേടുമ്പോൾ അതിന്റെ മുഴുവൻ ക്രെഡിറ്റും സ്വന്തമാക്കാൻ ശ്രമിക്കുന്ന ഈ സെലക്ടർമാർ, കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറിലും പരാജയപ്പെട്ട് ഇന്ത്യ മോശം ഫോമിലൂടെ കടന്നുപോകുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിക്കുകയാണെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം. വരും ദിവസങ്ങളിൽ സിംബാബ്‌വെ പരമ്പരയിലെ ടീം പ്രകടനത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യൻ ക്രിക്കറ്റിലെ ഈ ആഭ്യന്തര ചർച്ചകളുടെ ഭാവി.












