ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന വാർത്തകളിൽ പ്രതികരണവുമായി മുൻ മുംബൈ ഇന്ത്യൻസ് താരം തിരുമലസെട്ടി സുമൻ. ഞായറാഴ്ച ലോർഡ്സിൽ നടക്കുന്ന മൂന്നാം ഏകദിനം രോഹിത്തിന്റെ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകളെ സുമൻ ശക്തമായി വിമർശിച്ചു. പരമ്പരയ്ക്ക് മുൻപ് നായകൻ ശുഭ്മാൻ ഗിൽ തന്നെ രോഹിത്തും വിരാട് കോഹ്‌ലിയും ഏകദിന ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ വിരമിക്കൽ വാർത്തകൾ തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. വരാനിരിക്കുന്ന ലോകകപ്പിൽ ഇരുവരുടെയും സാന്നിധ്യം പ്രധാനമാണെന്ന് ക്യാപ്റ്റൻ പറയുമ്പോഴും, 2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഭാഗമല്ലെന്ന് സെലക്ടർമാർ അറിയിച്ചെന്ന വാർത്തകൾ വരുന്നത് വിരോധാഭാസമാണെന്നും സുമൻ കൂട്ടിച്ചേർത്തു. എന്നാൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി യശസ്വി ജയ്‌സ്വാളിനെപ്പോലെയുള്ള ഫോമിലുള്ള യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനുള്ള ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാകാം സെലക്ടർമാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വിലയിരുത്തി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 47 പന്തിൽ 26 റൺസ് മാത്രമെടുത്ത് രോഹിത് പുറത്തായെങ്കിലും, സമീപകാലത്തെ മോശം ഫോമിന്റെ പേരിൽ താരത്തെ മാറ്റിനിർത്തുന്നതിനെ സുമൻ എതിർത്തു. ഒരു ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും 2024 ടി20 ലോകകപ്പിലും 2025 ചാമ്പ്യൻസ് ട്രോഫിയിലും രോഹിത് നൽകിയ സംഭാവനകൾ മറക്കാനാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ലോകകപ്പ് എന്ന സ്വപ്നത്തിനായി ഫിറ്റ്‌നസ് വീണ്ടെടുത്ത് കഠിനമായി താരം പരിശ്രമിച്ചിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിലെ പ്ലെയർ ഓഫ് ദി സീരീസ് നേട്ടവും ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ പരമ്പരകളിലെ മികച്ച പ്രകടനങ്ങളും ഇതിന് തെളിവാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് പിച്ചിലെ പ്രത്യേകതകൾ കാരണം താരം പരാജയപ്പെട്ടത്.
ഈ വർഷം കളിച്ച എട്ട് ഏകദിനങ്ങളിൽ നിന്ന് 30.12 ശരാശരിയിൽ 241 റൺസാണ് രോഹിത് നേടിയത്. കളിക്കാൻ ഇപ്പോഴും താല്പര്യമുള്ള സാഹചര്യത്തിൽ ഇതിഹാസ താരമായ രോഹിത് കരിയർ തുടരണമെന്നാണ് സുമന്റെ പക്ഷം. കഴിഞ്ഞ മത്സരത്തിൽ പോലും യുവനായകൻ ശുഭ്മാൻ ഗില്ലിന് കൃത്യമായ പിന്തുണയും നിർദ്ദേശങ്ങളും നൽകിയ രോഹിത് എപ്പോഴും ഒരു മികച്ച ടീം പ്ലെയറാണെന്നും ഐപിഎല്ലിൽ നാല് വർഷം ഒന്നിച്ച് കളിച്ച അനുഭവത്തിൽ നിന്ന് അദ്ദേഹം ഒരു വലിയ വ്യക്തിത്വത്തിന് ഉടമയാണെന്ന് തനിക്കറിയാമെന്നും സുമൻ വ്യക്തമാക്കി. ഒരുപക്ഷേ ലോർഡ്സിലെ മത്സരം രോഹിത്തിന്റെ കരിയറിലെ അവസാന ഏകദിനമാവുകയാണെങ്കിൽ, ഒരു മാച്ച് വിന്നിങ് പ്രകടനത്തോടെ അന്തസ്സായി കരിയർ അവസാനിപ്പിക്കാനാകും താരം ശ്രമിക്കുക.












