മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ വാരാന്തപ്പതിപ്പ് പൂർണ്ണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് തീരുമാനിച്ച് സി.പി.എം. മുഖപത്രമായ ദേശാഭിമാനി. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കിയ വാരാന്തപ്പതിപ്പാണ് അവസാന നിമിഷം വിതരണം ചെയ്യാതെ മാറ്റിവെച്ചത്.
എല്ലാ ഞായറാഴ്ചകളിലും പതിവായി പത്രത്തോടൊപ്പം പുറത്തിറങ്ങാറുള്ള വാരാന്തപ്പതിപ്പ് ഇന്ന് വായനക്കാരുടെ കൈകളിൽ എത്തിയിരുന്നില്ല. വായനക്കാർക്കിടയിൽ ഇത് വലിയ ചർച്ചയായതോടെ, സാങ്കേതിക പിഴവുകൾ കാരണമാണ് ഇത്തവണ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തത് എന്ന വിശദീകരണത്തോടെയുള്ള ഒരു ചെറിയ അറിയിപ്പ് ദേശാഭിമാനി പത്രത്തിൽ നൽകുകയായിരുന്നു.
എന്നാൽ സാങ്കേതിക കാരണങ്ങളാലല്ല, മറിച്ച് പത്രത്തിനുള്ളിലെ രാഷ്ട്രീയ വിവാദങ്ങളെത്തുടർന്നാണ് വാരാന്തപ്പതിപ്പ് അടിയന്തരമായി പിൻവലിച്ചതെന്നാണ് പുറത്തുവരുന്ന ആധികാരിക വിവരങ്ങൾ വ്യക്തമാക്കുന്നത്. വാരാന്തപ്പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന ‘കള്ളൻ വിജയൻ’ എന്ന പേരിലുള്ള ഒരു നാടക നിരൂപണമാണ് പാർട്ടിയെയും പത്ര മാനേജ്‌മെന്റിനെയും അവസാന നിമിഷം ചൊടിപ്പിച്ചത്. ഈ തലക്കെട്ടും അതിലെ ഉള്ളടക്കവും പാർട്ടി നേതൃത്വത്തിന് നേരെ ഉയരുന്ന കടുത്ത രാഷ്ട്രീയ പരിഹാസമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് അച്ചടി പൂർത്തിയായിട്ടും വിതരണം തടയാൻ മാനേജ്‌മെന്റ് നിർബന്ധിതരായത്.
വി.എസിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾക്കൊപ്പം വന്ന ഈ നാടക നിരൂപണം പാർട്ടി വൃത്തങ്ങളിലും മാധ്യമ രംഗത്തും വലിയ അണിയറ ചർച്ചകൾക്ക് ഇതിനകം വഴിതുറന്നിട്ടുണ്ട്.








