പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തിയിരിക്കുകയാണ്. ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം കൊടുക്കുന്നതിന് സർക്കാർ ഒട്ടും എതിരല്ലെന്ന് മന്ത്രി വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ലെന്നും പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താത്പര്യമെന്നും പറഞ്ഞ മന്ത്രി, അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം താൻ നടത്തിയ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ തിരുത്തൽ.
കഴിഞ്ഞ ദിവസം താൻ പറഞ്ഞ കാര്യങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ സവിശേഷമായ സാഹചര്യത്തെ മുൻനിർത്തി മാത്രമുള്ളതായിരുന്നുവെന്നും അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറിയിട്ടുണ്ടെന്നും ഇത്തരത്തിൽ സ്ഥലം കൈയ്യേറിയ നടപടിയെയാണ് താൻ എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഈ കൈയേറ്റം അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ഈ മേഖലയിൽ ഇടപെടുന്നത്.
ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൃത്യമായി ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. ഈ കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ തന്റെ പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.









