ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥി സമരത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് താല്കാലിക ശമനം. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ച പശ്ചാത്തലത്തിൽ തലസ്ഥാന നഗരിയെയും പാർലമെന്റ് നടപടികളെയും ബോധപൂർവ്വം സ്തംഭിപ്പിക്കാൻ ശ്രമിച്ച കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഒടുവിൽ തന്റെ നിരാഹാര സമരം അവസാനിപ്പിച്ചു. ജന്തർ മന്തറിലെ ക്രമസമാധാനം കണക്കിലെടുത്ത് പോലീസ് സ്വീകരിച്ച നിയമപരമായ നടപടികൾക്കെതിരെയും, കോടതി ഉത്തരവ് പ്രകാരം സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ സോനം വാങ്‌ചുക്കിന്റെ ആരോഗ്യസ്ഥിതിയെ രാഷ്ട്രീയവത്കരിക്കാനും വേണ്ടിയാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ ദിപ്കെ അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. എന്നാൽ ഡൽഹി പോലീസിന്റെ ശക്തമായ സുരക്ഷാ കോട്ടയും കനത്ത നിയന്ത്രണങ്ങളും കാരണം തങ്ങൾ ആസൂത്രണം ചെയ്ത ‘ചലോ സൻസദ്’ മാർച്ച് പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ്, മുഖം രക്ഷിക്കാനായി സമരം പെട്ടെന്ന് അവസാനിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ വൻ ജനക്കൂട്ടത്തെ അണിനിരത്തി തലസ്ഥാനത്ത് സംഘർഷമുണ്ടാക്കാനായിരുന്നു സി.ജെ.പിയുടെ നീക്കം. ഇതിനായി ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ദിപ്കെ തുടർച്ചയായി നടത്തിയിരുന്നു. എന്നാൽ ന്യൂഡൽഹി ജില്ലയിലുടനീളം ബി.എൻ.എസ്.എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച പോലീസ്, അനാവശ്യമായി ഒത്തുകൂടിയ സമരക്കാരെ കർശനമായി തടയുകയും പലരെയും കരുതൽ തടങ്കലിലാക്കുകയും ചെയ്തു. മാർച്ച് നടത്തിയാൽ ഉണ്ടാകാനിടയുള്ള വൻ ഭവിഷ്യത്തുകളെക്കുറിച്ച് ഡൽഹി പോലീസ് നൽകിയ മുന്നറിയിപ്പുകളും സി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. ഇതോടെ ജന്തർ മന്തറിൽ തമ്പടിച്ച് കേന്ദ്ര സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ഇവരുടെ തന്ത്രങ്ങൾ പാളുകയായിരുന്നു.
ഇതിനിടയിലും, കേന്ദ്ര സർക്കാർ തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറായി മുന്നോട്ട് വന്നു എന്ന രീതിയിലുള്ള വലിയ അവകാശവാദങ്ങളുമായി സി.ജെ.പി വക്താക്കൾ രംഗത്തെത്തി. സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ ഭരണകൂടം കാണിച്ച ഉദാരതയെ, തങ്ങളുടെ വലിയ രാഷ്ട്രീയ വിജയമായി ചിത്രീകരിക്കാനാണ് സംഘടനയുടെ വക്താവ് സൗരവ് ദാസ് ഉൾപ്പെടെയുള്ളവർ ശ്രമിച്ചത്. കേന്ദ്രമന്ത്രി ജെ.പി നദ്ദയുമായി ചർച്ച നടത്താൻ തങ്ങൾ പോവുകയാണെന്ന് ട്വിറ്ററിലൂടെ സി.ജെ.പി അവകാശപ്പെട്ടു. എന്നാൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങളെ രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഇത്തരം താല്കാലിക കൂട്ടായ്മകളുടെ സമ്മർദ്ദങ്ങൾക്ക് കേന്ദ്ര സർക്കാർ വഴങ്ങില്ലെന്നും, കേവലം ചർച്ചകളുടെ പേരിൽ ദിപ്കെ നിരാഹാരം അവസാനിപ്പിച്ചത് ഇവരുടെ സമരത്തിന്റെ ആത്മാർത്ഥതയില്ലായ്മയാണ് കാണിക്കുന്നതെന്നും പൊതുവിമർശനം ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പബ്ലിസിറ്റിക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടിയാണ് ദിപ്കെയും കൂട്ടരും ഡൽഹിയിൽ നാടകം കളിച്ചതെന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്.









