പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വസന്തം കാണാൻ മൂന്നാറിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക് തുടരവേ, സന്ദർശകർക്ക് കർശന മുന്നറിയിപ്പുമായി വനംവകുപ്പ്. നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് റീൽസാക്കുന്നതും ഫോട്ടോയെടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ് നിയമനടപടികൾ കടുപ്പിച്ചു. നീലക്കുറിഞ്ഞി ചെടികൾ പറിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിൽ നിരവധി യുവാക്കൾക്കെതിരെ ഇതിനകം കേസെടുത്തിട്ടുണ്ട്. 1972-ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ 3-ൽ ഉൾപ്പെട്ടിട്ടുള്ള സംരക്ഷിത സസ്യവിഭാഗമാണ് നീലക്കുറിഞ്ഞി. അതിനാൽ ഇവ നശിപ്പിക്കുകയോ പറിച്ചെടുക്കുകയോ ചെയ്യുന്നത് 25,000 രൂപ വരെ പിഴയും 3 വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ്.
ദേവികുളം റേഞ്ചിലെ ചിന്നക്കനാലിൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് കുറിഞ്ഞി വ്യാപകമായി പൂത്തിട്ടുണ്ടെങ്കിലും ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. വന്യമൃഗ സാന്നിധ്യമുള്ള അതീവ സുരക്ഷിത മേഖലയായ ഇവിടെ വിലക്കു ലംഘിച്ച് പ്രവേശിച്ച് പൂക്കൾ പറിച്ചെടുത്ത യുവാവാണ് കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ കേസിൽ കുടുങ്ങിയത്. കർശനമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സഞ്ചാരികളും ഇത് അവഗണിച്ചാണ് അപകടകരമായ രീതിയിൽ മേഖലയിലേക്ക് കടന്നുചെല്ലുന്നത്.
അതേസമയം, പൊതുജനങ്ങൾക്ക് പ്രവേശനാനുമതിയുള്ള ചൊക്രമുടിയിൽ നീലക്കുറിഞ്ഞി നീലപ്പട്ടുടുത്ത് നിറഞ്ഞു പൂത്തുനിൽക്കുകയാണ്. ഇവിടേക്ക് എത്തുന്ന സന്ദർശകർക്ക് പൂക്കൾക്കൊപ്പംനിന്ന് ചിത്രങ്ങളെടുക്കാൻ അനുവാദമുണ്ടെങ്കിലും ഒരു പൂവുപോലും പറിക്കാൻ അനുമതിയില്ല. നീലക്കുറിഞ്ഞിയുടെ മനോഹരമായ ഈ വസന്തക്കാഴ്ച ഇനി 25 മുതൽ 30 ദിവസങ്ങൾ കൂടി മാത്രമേ നിലനിൽക്കുകയുള്ളൂ. മൂന്നാർ ടൗണിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചൊക്രമുടിയിലേക്ക് നെടുങ്കണ്ടം, പൂപ്പാറ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസുകളിൽ എളുപ്പത്തിൽ എത്തിച്ചേരാനാകും.












