സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമെന്ന് വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരത്തിലേക്ക്. മറ്റന്നാൾ സമര പ്രഖ്യാപനം ഉണ്ടാകുമെന്ന് ബസ് ഉടമകൾ പാലക്കാട്ട് അറിയിച്ചു. മിനിമം യാത്രാ നിരക്ക് 15 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
ഇരു വിഭാഗങ്ങളും ഒരേ റൂട്ടിൽ സർവീസ് നടത്തുന്നതാണ് സ്വകാര്യ മേഖലയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതെന്ന് കണ്ടെത്തിയ സമിതി, നഷ്ടം നികത്താനായി റൂട്ടും സമയക്രമവും പുതുക്കുക, കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിനെടുക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിൽ മുന്നോട്ടുവെച്ചിട്ടുള്ളത്.
എന്നാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതോ പ്രതീക്ഷ നൽകുന്നതോ ആയ യാതൊന്നും ഈ റിപ്പോർട്ടിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംയുക്ത സമരത്തിലേക്ക് കടക്കാൻ ബസ് ഉടമകൾ തീരുമാനിച്ചിരിക്കുന്നത്.









