ചെന്നൈ: രാജ്യത്തിന് കരുത്തേകാൻ 342 പുതിയ ഓഫീസർമാർ കൂടി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമിയിൽ (OTA) നടന്ന വർണ്ണാഭമായ പാസിങ് ഔട്ട് പരേഡിലാണ് കേഡറ്റുകൾ കരസേനയിൽ ഓഫീസർമാരായി ഔദ്യോഗികമായി ചുമതലയേറ്റത്. കേഡറ്റുകൾ കഠിനമായ സൈനിക പരിശീലനം പൂർത്തിയാക്കി രാജ്യസേവനത്തിനായി ഇറങ്ങുന്ന പരേഡിൽ, ഇന്ത്യക്കാരായ 313 പുരുഷന്മാരും 29 വനിതകളും ഉൾപ്പെടെ 342 പേരാണ് കമ്മീഷൻ ചെയ്യപ്പെട്ടത്.
ഇന്ത്യൻ കേഡറ്റുകൾക്ക് പുറമെ, സുഹൃദ് രാജ്യങ്ങളായ സെയ്‌ഷെൽസ്, ടാൻസാനിയ, ഉഗാണ്ട, സിംബാബ്‌വെ, ഈസ്വാറ്റിനി, ഭൂട്ടാൻ, ലെസോത്തോ തുടങ്ങി ഏഴ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 17 കേഡറ്റുകളും ഇവിടെ നിന്ന് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. പ പരമേശ്വരൻ ഡ്രിൽ സ്‌ക്വയറിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പരേഡ് റിവ്യൂ ചെയ്തു.
ആധുനിക യുദ്ധമുറകളിൽ സാങ്കേതികവിദ്യയും കൃത്യതയുള്ള ആയുധങ്ങളും വേഗത കൂട്ടുമെങ്കിലും യുദ്ധത്തിന്റെ അടിസ്ഥാന സ്വഭാവം ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്ന് അക്കാഡമിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നാവികസേനാ മേധാവി പറഞ്ഞു. കൃത്രിമബുദ്ധിയേക്കാളും ആൽഗരിതങ്ങളേക്കാളും മനുഷ്യന്റെ ബുദ്ധിക്കും നയിക്കാനുള്ള കഴിവിനുമാണ് സൈന്യത്തിൽ മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പുതുതായി കമ്മീഷൻ ചെയ്യപ്പെട്ട ഓഫീസർമാരെ ഓർമ്മിപ്പിച്ചു. പരിശീലനം ഇവിടെ അവസാനിക്കുന്നില്ലെന്നും വരുംദിവസങ്ങളിലെ അനുഭവങ്ങളാണ് മികച്ച സൈനിക നേതാക്കളായി നിങ്ങളെ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേഡറ്റ് ഗുർകീരത് സിംഗ് ഹോറ അഭിമാനകരമായ ‘സ്വോർഡ് ഓഫ് ഓണറും’ വെങ്കല മെഡലും കരസ്ഥമാക്കി. എയുഒ അഭിനബ് ചൗഹാൻ സ്വർണ്ണ മെഡലും എസിഎ നികേത് സിംഗ് തോമർ വെള്ളി മെഡലും നേടി. ഔദ്യോഗിക സൈനിക ചടങ്ങുകൾക്ക് ശേഷം നവഓഫീസർമാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സന്തോഷനിമിഷങ്ങൾക്കും ചെന്നൈ ഒടിഎ സാക്ഷ്യം വഹിച്ചു.











