: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീന താരങ്ങൾ മൈതാനത്ത് അഴിച്ചുവിട്ട അക്രമങ്ങളുടെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഫുട്ബോൾ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ അർജന്റീനയുടെ ലിയാൻഡ്രോ പരേഡെസ് സ്പാനിഷ് മധ്യനിര താരം ഗാവിയെ തള്ളിയിട്ടതോടെയാണ് ഇരു ടീമിലെയും കളിക്കാരും പരിശീലകരും ഉൾപ്പെട്ട വലിയ കൈയാങ്കളിക്ക് തുടക്കമായത്. ഇതിനിടയിൽ നിയന്ത്രണം വിട്ട പരേഡെസ് സ്പാനിഷ് താരം എറിക് ഗാർഷ്യയുടെ കഴുത്തിന് പിടിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ പരേഡെസിന് ചുവപ്പ് കാർഡ് ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിരോധ താരം നഹുവേൽ മൊളീന സ്പാനിഷ് കളിക്കാരനെ ഇടിക്കുന്ന മറ്റൊരു വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സ്പെയിൻ താരങ്ങൾ ലോകകിരീട നേട്ടം ആഘോഷിക്കാൻ ഓടുന്നതിനിടയിലാണ് മൊളീന ഒരു സ്പാനിഷ് താരത്തിന് നേരെ കൈയോങ്ങി അടിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. തോൽവി ഉൾക്കൊള്ളാൻ കഴിയാത്ത അർജന്റീന താരങ്ങളുടെ ഈ മോശം പെരുമാറ്റത്തിനെതിരെ ആരാധകർ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. കായിക ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കിയ അർജന്റീന ടീമിലെ പകുതി കളിക്കാരെയും ഫിഫ ഒരു വർഷത്തേക്ക് വിലക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകർ ആവശ്യപ്പെടുന്നത്. തോൽവി മാന്യമായി അംഗീകരിക്കാൻ കഴിയാത്ത അർജന്റീന താരങ്ങളുടെ പെരുമാറ്റം അങ്ങേയറ്റം സങ്കടകരമാണെന്ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നിന്നുള്ള സ്കൈ സ്പോർട്സ് പ്രതിനിധിയും അഭിപ്രായപ്പെട്ടു.
മത്സരക്കളത്തിലെ തല്ലിന് പുറമെ ടൂർണമെന്റിലുടനീളം വലിയ രീതിയിലുള്ള വംശീയ അധിക്ഷേപ വിവാദങ്ങളും അർജന്റീനയെ വിടാതെ പിന്തുടർന്നിരുന്നു. കേപ് വെർദെ, ഈജിപ്ത് ടീമുകളിലെ കളിക്കാർക്ക് നേരെ അർജന്റീനയുടെ ആരാധകർ വംശീയ അധിക്ഷേപം നടത്തിയതായി പരാതി ഉയർന്നിരുന്നു. കൂടാതെ കേപ് വെർദെയ്ക്കെതിരായ മത്സരത്തിനിടയിൽ പ്രശസ്ത യൂട്യൂബർ ഐഷോസ്പീഡിന് നേരെ അർജന്റീന ആരാധകർ നടത്തിയ വംശീയ പരാമർശങ്ങൾ വലിയ വാർത്തയായിരുന്നു. മിയാമി സ്റ്റേഡിയത്തിൽ വെച്ചുണ്ടായ ഈ സംഭവത്തെക്കുറിച്ച് ഫിഫ ഇതിനകം തന്നെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഫറിയിങ് വിവാദങ്ങളും വംശീയ അധിക്ഷേപങ്ങളും ഫൈനലിലെ നാടകീയമായ അടിപിടിയുമെല്ലാം കൂടിയായപ്പോൾ കടുത്ത വില്ലൻ പരിവേഷത്തോടെയാണ് അർജന്റീന ടീം ഈ ലോകകപ്പിൽ നിന്നും മടങ്ങുന്നത്.
Fifa need to seriously ban like half the argentina squad for a year, they are all insufferable to this great sport. pic.twitter.com/taiZLSFavB
— Manu (@ManuDaGoat) July 20, 2026












