കോട്ടയം പാലാ നഗരസഭയിൽ വലിയ രാഷ്ട്രീയ അട്ടിമറിയെത്തുടർന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ കടുത്ത വിലക്കും വിപ്പും കാറ്റിൽപ്പറത്തി നാല് കോൺഗ്രസ് അംഗങ്ങൾ പ്രതിപക്ഷത്തിനൊപ്പം ചേർന്ന് വോട്ട് ചെയ്തതോടെയാണ് നഗരസഭ ഭരണം മറിഞ്ഞത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷമാരിൽ ഒരാളായ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പദവിയിൽ നിന്ന് പുറത്തായി. ആകെ 26 കൗൺസിലർമാരുള്ള നഗരസഭയിൽ ഇന്ന് നടന്ന യോഗത്തിൽ 17 പേരാണ് ഹാജരായത്. പ്രതിപക്ഷത്തെ 12 എൽ.ഡി.എഫ് കൗൺസിലർമാർ, വിപ്പ് ലംഘിച്ച 4 കോൺഗ്രസ് അംഗങ്ങൾ, ഒരു സ്വതന്ത്രൻ എന്നിവരടക്കം ഹാജരായ 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുടെ ഭരണത്തിനെതിരെ കൗൺസിലിലെ കോൺഗ്രസ് അംഗങ്ങൾക്കിടയിൽ കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഭരണം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് കെ.പി.സി.സി നേതൃത്വം കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇത് പൂർണ്ണമായും തള്ളുകയായിരുന്നു.
വിപ്പ് ലംഘിച്ച കൗൺസിലർമാരുടെ നടപടിയിൽ ജില്ലയിലെ യു.ഡി.എഫ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഇവർക്കെതിരെ ശക്തമായ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസും, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും, സ്വതന്ത്രരും ഉൾപ്പെടെ 14 പേരായിരുന്നു നഗരസഭയിൽ ഭരണപക്ഷത്തുണ്ടായിരുന്നത്. ഇതിൽ കോൺഗ്രസ് അംഗങ്ങൾ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പരസ്യമായി പിൻവലിച്ചതാണ് പാലായിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കും ഭരണമാറ്റത്തിനും വഴിതുറന്നത്.










