ജമ്മു കശ്മീരിൽ ‘വന്ദേ മാതരം’ പൂർണരൂപത്തിൽ ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസും സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം ഉടലെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയും പങ്കെടുത്ത പരിപാടിയിൽ ഗാനത്തിന്റെ പൂർണരൂപം ആലപിച്ചതാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
തിങ്കളാഴ്ച നടന്ന ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ഈ സംഭവം അരങ്ങേറിയത്. പരിപാടിയിൽ പൂർണരൂപത്തിലുള്ള ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തുകയും, സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസ് കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വന്ദേ മാതരത്തിന്റെ പൂർണരൂപം ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികൾ വിഭാവനം ചെയ്ത് വളർത്തിയെടുത്ത മതസൗഹാർദപരവും ബഹുസ്വരവുമായ ആശയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്ര പ്രസാദ്, മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയ നേതാക്കളുടെ നിലപാടുകൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു. ചരിത്രപ്രാധാന്യമുള്ള ഈ ഗാനത്തിന്റെ കോൺഗ്രസ് അംഗീകരിച്ച രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കാവൂ എന്ന നിലപാടിൽ സഖ്യകക്ഷികളും ഉറച്ചുനിൽക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. എന്നാൽ കോൺഗ്രസിന്റെ ഈ നിർദേശത്തിനെതിരെ നാഷണൽ കോൺഫറൻസ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സഖ്യകക്ഷിയായ കോൺഗ്രസിന് തങ്ങളുടെ മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് എൻ.സി. നേതാവ് ബഷീർ അഹമ്മദ് വ്യക്തമാക്കി. പാട്ട് എങ്ങനെ ആലപിക്കണം, എത്ര ഭാഗം ആലപിക്കണം തുടങ്ങിയ കാര്യങ്ങളിൽ കോൺഗ്രസിന് നിർദേശം നൽകാൻ അധികാരമില്ലെന്നും അത് ജനങ്ങളുടെ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ കോൺഗ്രസ് വീണ്ടും നാഷണൽ കോൺഫറൻസിനെതിരെ രംഗത്തെത്തുകയുണ്ടായി. സഖ്യകക്ഷികൾ കോൺഗ്രസിന്റെ തീരുമാനത്തെ മാനിക്കണമെന്നും ആർഎസ്എസിന്റെ നിലപാടിന് വഴങ്ങരുതെന്നും കോൺഗ്രസ് നേതാവ് കപിൽ സിങ് ആവശ്യപ്പെട്ടു. അതേസമയം, ഈ വിഷയത്തിൽ കോൺഗ്രസിനെതിരെ ബിജെപിയും ശക്തമായ ആക്രമണവുമായി രംഗത്തെത്തി. വന്ദേ മാതരം പൂർണരൂപത്തിൽ ആലപിക്കുന്നതിനെ കോൺഗ്രസ് എതിർക്കുന്നത് പാർട്ടി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ മുസ്ലിം ലീഗായി മാറിയതിന്റെ തെളിവാണെന്ന് ബിജെപി എംപിയും വക്താവുമായ സുധാൻശു ത്രിവേദി ആരോപിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും, മതമൗലികവാദ ശക്തികൾക്ക് മുന്നിൽ പാർട്ടി കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.











