സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, എല്ലാ ഭരണ വകുപ്പുകൾക്കും ചെലവുകൾ ചുരുക്കാൻ കർശന നിർദേശം നൽകി ധനവകുപ്പ്. സർക്കാരിന്റെ കൈയിൽ ആവശ്യത്തിന് പണമില്ലാത്തതിനാലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ നിർബന്ധിതമായത്. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ധനവകുപ്പ് പുറപ്പെടുവിച്ച പുതിയ സർക്കുലറിലാണ് നിർണായക നിർദേശങ്ങൾ അടങ്ങിയിരിക്കുന്നത്.
ധനവകുപ്പ് മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്:
എസ്റ്റിമേറ്റ് പരിധി: യാതൊരു കാരണവശാലും പദ്ധതി ചെലവുകൾ കൂട്ടരുത്. പുതുക്കിയ എസ്റ്റിമേറ്റ് തുക ബജറ്റ് എസ്റ്റിമേറ്റിനെക്കാൾ ഒരു തരത്തിലും കവിയാൻ പാടില്ല.
സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾക്ക് പൂട്ട്: സാമ്പത്തികമായി യാതൊരു ലാഭവും പ്രയോജനവുമില്ലാത്ത പദ്ധതികൾ പൂർണ്ണമായും ഒഴിവാക്കണം.
അറ്റകുറ്റപ്പണികൾ മാറ്റിവെക്കും: നിലവിൽ അടിയന്തര സ്വഭാവമില്ലാത്തതും മാറ്റിവെക്കാവുന്നതുമായ എല്ലാ അറ്റകുറ്റപ്പണികളും തൽക്കാലത്തേക്ക് നിർത്തിവെക്കണം.
ജീവനക്കാരുടെ പുനർവിന്യാസം: തസ്തികകളിൽ അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ല. പകരം, പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് ഇവരെ ആ ഒഴിവുകളിലേക്ക് നിയമിക്കാവുന്നതാണ്.
ശമ്പള ചെലവുകളിൽ കൃത്യത: സ്ഥാപനങ്ങളിലെയും വകുപ്പുകളിലെയും ശമ്പള ചെലവുകൾ കൃത്യമായി കണക്കാക്കണം. മുൻവർഷത്തെക്കാൾ ഏതെങ്കിലും തരത്തിൽ ചെലവ് വർധിക്കുകയാണെങ്കിൽ അതിനുള്ള കൃത്യമായ കാരണം നൽകേണ്ടിവരും.
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ സമയത്തുതന്നെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്നതിനായി സർക്കാർ നേരത്തെ ധവളപത്രവും പുറത്തിറക്കിയിരുന്നു.
എന്നാൽ മുൻ സർക്കാരിന്റെ അമിതമായ കടമെടുപ്പിനെയും സാമ്പത്തിക നയങ്ങളെയും അതിരൂക്ഷമായി വിമർശിച്ച് അധികാരത്തിലെത്തിയ സതീശൻ സർക്കാർ, കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളിൽ മാത്രം നാല് ഘട്ടങ്ങളിലായി പതിനായിരത്തോളം കോടി രൂപയാണ് പൊതുവിപണിയിൽ നിന്നും വായ്പയെടുത്തത്. അടിയന്തര ചെലവുകൾക്ക് പോലും പണമില്ലാതെ ഖജനാവ് തളരുമ്പോൾ ഈ പുതിയ ചെലവുചുരുക്കൽ നിർദേശങ്ങൾ വകുപ്പുകളുടെ പ്രവർത്തനത്തെയും പുതിയ വികസന പദ്ധതികളെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.












