അമ്മമാർ മകൻ്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിലും സാംസ്കാരിക രംഗത്തും രൂക്ഷവിമർശനവും പ്രതിഷേധവും പുകയുന്നു. ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ നടന്ന 14-ാമത് ‘പംപ’ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.
കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. മുൻ തലമുറകൾ നമുക്ക് കൈമാറിയ രീതികൾ അടുത്ത തലമുറയ്ക്ക് പലരും പകർന്നുനൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില അമ്മമാർ പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കുമെങ്കിലും അത് മക്കൾക്ക് പകർന്നു നൽകുന്നില്ലെന്നും, ആ മക്കളെക്കൊണ്ടോ അല്ലെങ്കിൽ മകൻ്റെ ഭാര്യയായി വരുന്ന ആളെയെങ്കിലും ആ ഭക്ഷണത്തിൻ്റെ പ്രത്യേകത പറഞ്ഞ് മനസ്സിലാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
എന്നാൽ ഈ പരാമർശം പച്ചയായ സ്ത്രീവിരുദ്ധതയാണെന്നും കാലഹരണപ്പെട്ട ലിംഗസമത്വ വിരുദ്ധ കാഴ്ചപ്പാടാണെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. വീട്ടുജോലികളും പാചകവും സ്ത്രീകളുടെ മാത്രം ചുമതലയാണെന്ന പരമ്പരാഗത സങ്കൽപത്തെ ഊട്ടിയുറപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാദങ്ങളെന്ന് പൊതുപ്രവർത്തകരും സ്ത്രീപക്ഷ അവകാശപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും മുൻനിര എഴുത്തുകാരി ശാരദക്കുട്ടിയും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. “വീട്ടുജോലികൾ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും ചെയ്യണമെന്ന വിപ്ലവാത്മകമായ മാറ്റം നമ്മൾ സ്കൂൾ പാഠപുസ്തകങ്ങളിൽ വരെ വരുത്തി, എന്നിട്ടും…!” എന്നായിരുന്നു വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറപ്പ്. അമ്മുമകളുടെ കവിത ഉദ്ധരിച്ച് രൂക്ഷമായ പരിഹാസത്തോടെയാണ് എഴുത്തുകാരി ശാരദക്കുട്ടി ഇതിനോട് പ്രതികരിച്ചത്. വീട്ടുജോലികളിലും പാചകത്തിലും ലിംഗഭേദമില്ലാതെ എല്ലാവർക്കും പങ്കാളിത്തമുണ്ടെന്ന ബോധവൽക്കരണം ശക്തമാകുന്ന കാലത്ത്, ഭരണത്തലവന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രസ്താവനകൾ വന്നത് വലിയ തിരിച്ചടിയായെന്നാണ് സാംസ്കാരിക ലോകത്തിന്റെ വിമർശനം.












