ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട അധ്യാപികമാർക്കെതിരെ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. വടകരയിൽ എംഡിഎംഎ (MDMA) കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ടാമത്തെ അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശി കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സമഗ്ര ശിക്ഷ കേരളയുടെ (SSK) പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിൽ (BRC) സ്പെഷലിസ്റ്റ് അധ്യാപികമാരായി കരാറടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന കീർത്തന, കാവ്യ എന്നിവർക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര നടപടി. കീർത്തനയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.
കഴിഞ്ഞ മാസം 28-ന് രണ്ട് ഗ്രാം എംഡിഎംഎയുമായി വടകര ആവിക്കൽ ബീച്ച് സ്വദേശിയായ സഫ്വാൻ എന്ന യുവാവിനെ പോലീസ് പിടികൂടിയതോടെയാണ് ലഹരി ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പോലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ തിരച്ചിലിൽ, ഇയാളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലാണ് അധ്യാപികമാരുടെ പങ്കിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.
പോലീസും ഡാൻസാഫ് (DANSAF) സ്ക്വാഡും ചേർന്ന് നടത്തിയ വിദഗ്ധ അന്വേഷണത്തിൽ ഹൈടെക് രീതിയിലാണ് ഇവർ ലഹരി വിൽപന നടത്തിയിരുന്നതെന്ന് വ്യക്തമായി. മയക്കുമരുന്ന് ആവശ്യപ്പെടുന്നവർക്ക് ക്യൂആർ കോഡ് അയച്ചുകൊടുത്ത് കീർത്തനയുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുകയാണ് ആദ്യ ഘട്ടം. പണം ലഭിച്ചതായി ഉറപ്പായാൽ ലഹരി കൈമാറേണ്ട സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ ഉപഭോക്താക്കൾക്ക് അയച്ചു നൽകും. നിശ്ചിത ലൊക്കേഷനിൽ ആളുകളെത്തുമ്പോൾ സംഘത്തിലെ മറ്റൊരാൾ അവിടെയെത്തി എംഡിഎംഎ കൈമാറുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി.
കീർത്തനയുടെ അക്കൗണ്ടിലേക്ക് എത്തുന്ന വൻ തുക പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും പോലീസ് കണ്ടെത്തി. ലഹരി മാഫിയയുമായി കാവ്യയ്ക്ക് നേരിട്ട് വൻ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളുമുണ്ടെന്നാണ് നിഗമനം. സ്കൂളുകളിൽ ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവൽക്കരിക്കേണ്ട അധ്യാപികമാർ തന്നെ മയക്കുമരുന്ന് മാഫിയയുടെ പ്രധാന ഇടനിലക്കാരായത് പോലീസിനെയും പൊതുസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റ് അധ്യാപകർക്കോ പ്രാദേശിക ശൃംഖലയ്ക്കോ പങ്കുണ്ടോയെന്ന കാര്യം വടകര പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.












