പാകിസ്താൻ കാലങ്ങളായി ഇന്ത്യക്കെതിരെ തൊടുത്തുവിട്ടിരുന്ന ഭീകരവാദത്തിന്റെ വിഷപ്പല്ലുകൾ ഒടുവിൽ സ്വന്തം രാജ്യത്തിന്റെ തന്നെ കഴുത്തിൽ കുടുങ്ങിയെന്ന ഞെട്ടിക്കുന്ന കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ രാഷ്ട്രീയ കാര്യ ഉപദേശകൻ റാണ സനാവുള്ള. “ഇന്ത്യയെ ചോരകുടിപ്പിക്കാൻ വേണ്ടി മുൻപ് ഞങ്ങൾ തന്നെ മുജാഹിദീനുകളെ സൃഷ്ടിച്ച് പോരിനിറക്കി, എന്നാൽ ഇന്ന് ആ ആയുധങ്ങൾ പാകിസ്താന് നേരെ തന്നെയാണ് തിരിഞ്ഞിരിക്കുന്നത്,” എന്ന റാണ സനാവുള്ളയുടെ വീഡിയൊ പ്രസ്താവനയാണ് ഇപ്പോൾ ആഗോളതലത്തിൽ വൻ വിവാദമായി മാറിയിരിക്കുന്നത്. പാകിസ്താൻ കയ്യേറിയ ജമ്മു കശ്മീരിൽ (PoJK) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷമായ കലാപവും ജനകീയ പ്രക്ഷോഭവും നടക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് നാണക്കേടുണ്ടാക്കുന്ന ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
പാക് ടെലിവിഷൻ ചാനലായ ‘ജിയോ ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് പാക് ഉദ്യോഗസ്ഥർ ഇതുവരെ പരസ്യമായി പറയാൻ മടിച്ചിരുന്ന ഈ പച്ചയായ സത്യം സനാവുള്ള തുറന്നടിച്ചത്. “പോയി പൊരുതൂ എന്ന് പറഞ്ഞ് ഞങ്ങൾ പരിശീലനം നൽകി അയച്ചവർ അന്നുതൊട്ട് ഇന്ന് വരെ നമ്മുടെ സ്വന്തം സ്ഥലത്താണ് കിടക്കുന്നത്. ഇന്നും ആയുധങ്ങളുമായി നടക്കുന്ന ഇക്കൂട്ടർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോ ജനക്ഷേമ താൽപ്പര്യങ്ങളോ ഇല്ല. സാധാരണക്കാരായ ജനങ്ങളെ മനുഷ്യകവചമാക്കി മാറ്റി കളി കളിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത്തരം ഗ്രൂപ്പുകൾക്കെതിരെ കർശനമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയല്ലാതെ ക്രമസമാധാനം വീണ്ടെടുക്കാൻ പാകിസ്താന് മുന്നിൽ മറ്റ് വഴികളില്ല,” എന്നും സനാവുള്ള കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ അധീന കശ്മീരിൽ (PoK) നടക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള അസംബ്ലി തിരഞ്ഞെടുപ്പ് വൻ അക്രമസംഭവങ്ങൾക്കും കൊലപാതകങ്ങൾക്കും വഴിവെച്ച പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ജൂലൈ 27-ന് മിർപൂർ ഡിവിഷനിൽ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുപതോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യാപകമായ വോട്ടുതട്ടിപ്പും ബൂത്ത് പിടുത്തവും നടന്നതായി ആരോപിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ജമ്മു ആൻഡ് കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ പണപ്പെരുപ്പത്തിനും പാക് ഭരണകൂടത്തിന്റെ വ്യാജ തിരഞ്ഞെടുപ്പ് നാടകങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭമാണ് മേഖലയിൽ നടക്കുന്നത്.
ഇന്ത്യ ദശാബ്ദങ്ങളായി ആഗോള വേദികളിൽ ഉന്നയിക്കുന്ന ‘പാകിസ്താൻ്റെ പ്രോക്സി ഭീകരവാദം’ എന്ന യാഥാർത്ഥ്യത്തെ ശരിവെക്കുന്നതാണ് സനാവുള്ളയുടെ ഈ പരാമർശം. സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലം മുതൽ ഇന്ത്യക്കെതിരെ ഭീകരരെ റിക്രൂട്ട് ചെയ്തും പരിശീലനം നൽകിയും അതിർത്തി കടത്തിവിട്ടിരുന്ന പാക് സൈനിക ആസൂത്രണം (Rawalpindi Playbook) ഒടുവിൽ സ്വന്തം നാട്ടിൽ തന്നെ നാശം വിതയ്ക്കുകയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സ്വന്തം വിതച്ച വിഷവിത്തുകൾ കൊയ്യേണ്ടി വന്ന അവസ്ഥയിലാണ് നിലവിൽ പാകിസ്താൻ ഉഴലുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകരും വിലയിരുത്തുന്നു.











