നിക്കരാഗ്വയിലെ ഒർട്ടേഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക അവിടെ ഒരു പാവ ഗവൺമെന്റിനെ പ്രതിഷ്ഠിച്ചു…” പ്രശസ്തമായ ‘സന്ദേശം’ സിനിമയിൽ ശ്രീനിവാസൻ കുറിച്ച ഈ ഐക്കോണിക് ഡയലോഗിലൂടെ മലയാളി നെഞ്ചേറ്റിയ നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ വീണ്ടും ആഗോളതലത്തിൽ വലിയ വാർത്താതാരമാകുന്നു. രാജ്യത്ത് ഇനിമേൽ യാതൊരുവിധ തിരഞ്ഞെടുപ്പുകളും നടക്കില്ലെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവുമായാണ് ഒർട്ടേഗ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഭരണകൂടത്തെ അട്ടിമറിക്കാനും അധികാരം പിടിച്ചെടുക്കാനും പ്രതിപക്ഷത്തെ ഇനി അനുവദിക്കില്ലെന്നും, ജനങ്ങളെ വഞ്ചിക്കുന്ന ജനാധിപത്യ തിരഞ്ഞെടുപ്പ് നാടകങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുകയാണെന്നും ഒർട്ടേഗ പരസ്യമായി പ്രഖ്യാപിച്ചു.
സാൻഡിനിസ്റ്റ വിപ്ലവത്തിന്റെ വാർഷിക ആഘോഷച്ചടങ്ങിൽ സംസാരിക്കവെയാണ് 80-കാരനായ ഒർട്ടേഗ ഈ അസാധാരണ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് പ്രതിപക്ഷ കക്ഷികൾക്കോ മാധ്യമങ്ങൾക്കോ പ്രവർത്തനാനുമതി നൽകില്ലെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്. നേരത്തെ ഭരണഘടനയിൽ ഭേദഗതി വരുത്തി ഭാര്യ റൊസാരിയോ മുറില്ലോയെ ‘കോ-പ്രസിഡന്റ്’ (Co-President) സ്ഥാനത്തേക്ക് ഉയർത്തുകയും ഭരണകാലാവധി ആറു വർഷമായി നീട്ടുകയും ചെയ്ത ഒർട്ടേഗയുടെ പുതിയ നീക്കം, രാജ്യത്തെ പൂർണ്ണമായും കുടുംബ അധിപത്യത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.
1979-ൽ അമേരിക്കൻ അനുകൂല ഏകാധിപതി സൊമോസയെ പുറത്താക്കി വിപ്ലവത്തിലൂടെ അധികാരത്തിൽ വന്ന ഒർട്ടേഗയെ, പിൽക്കാലത്ത് പ്രതിപക്ഷത്തെ അടിച്ചമർത്തുന്ന ഏകാധിപതിയായി മാറിയെന്ന പേരിൽ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും നിരന്തരം വേട്ടയാടിയിരുന്നു. ഒരു കാലത്ത് ഇടതുപക്ഷ വിപ്ലവ നായകനായി തിളങ്ങിനിന്ന നേതാവ്, ദശാബ്ദങ്ങൾക്കിപ്പുറം സ്വന്തം നാട്ടിൽ ജനാധിപത്യം പൂർണ്ണമായും നിരോധിച്ച് സർവ്വാധിപതിയായി മാറുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ നിക്കരാഗ്വ സാക്ഷ്യം വഹിക്കുന്നത്.












