കോമൺവെൽത്ത് ഗെയിംസിൽ പാകിസ്താൻ ജാവലിൻ താരം അർഷദ് നദീം ദാരുണമായി പരാജയപ്പെട്ടതിന് കാരണം പരിശീലനക്കുറവും അശ്രദ്ധയുമാണെന്ന വിമർശനവുമായി കായികരംഗത്തെ പ്രമുഖരും ആരാധകരും. ഒളിംപിക്സ് മെഡൽ നേട്ടത്തിന് ശേഷം പാക് സർക്കാരിൽ നിന്നും വിവിധ ഏജൻസികളിൽ നിന്നുമായി ലഭിച്ച 30 കോടി രൂപയുടെ പാരിതോഷികങ്ങൾ വാങ്ങി ബിസിനസ്സ് സംരംഭങ്ങളിലേക്ക് ശ്രദ്ധ തിരിച്ചതാണ് താരത്തിന്റെ കായികരംഗത്തെ പ്രകടനത്തെ ബാധിച്ചതെന്നാണ് പ്രധാന ആക്ഷേപം. ഒളിംപിക്സ് നേട്ടത്തിന് ശേഷം കല്യാണമണ്ഡപവും റസ്റ്റോറന്റും പണിയുന്ന തിരക്കിലായ താരം പരിശീലനം പൂർണ്ണമായി ഉപേക്ഷിച്ച മട്ടാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
2024 പാരിസ് ഒളിംപിക്‌സിൽ 92.97 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ് ഒളിംപിക് റെക്കോർഡോടെ സ്വർണ്ണം നേടിയ നദീം, ഇത്തവണ കോമൺവെൽത്ത് ഗെയിംസിലെ 12 പേർ പങ്കെടുത്ത ഫൈനൽ പോരാട്ടത്തിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. യോഗ്യതാ മത്സരത്തിൽ പോലും 78.63 മീറ്റർ ദൂരം മാത്രം കണ്ടെത്താനായ അർഷാദ് കഷ്ടിച്ചാണ് ഫൈനലിലേക്ക് കടന്നുകൂടിയത്. താരത്തിന്റെ ഈ അപ്രതീക്ഷിത തിരിച്ചടി ആരാധകരെയും കോച്ചിങ് സ്റ്റാഫിനെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്.
ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരാഗെ 89.75 മീറ്ററിന്റെ മികച്ച പ്രകടനത്തോടെ അട്ടിമറി സ്വർണം നേടിയ മത്സരത്തിൽ, കഴിഞ്ഞ നാല് വർഷമായി നദീമിന്റെ പ്രധാന എതിരാളിയായ ഇന്ത്യയുടെ നീരജ് ചോപ്രയാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. മറ്റൊരു ഇന്ത്യൻ താരമായ യശ്‌വീർ സിങ് വെങ്കലവും നേടി ഭാരതത്തിന് ഇരട്ടി മധുരം സമ്മാനിച്ചു. ശക്തമായ ഒരു തിരിച്ചുവരവിനായി അർഷദ് ബിസിനസ്സുകൾ മാറ്റി നിർത്തി കഠിനമായി അധ്വാനിക്കണമെന്നും കളിക്കളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും താരത്തിന്റെ മുൻ മെന്റർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.












