മുഖ്യമന്ത്രിക്കുമേൽ രൂക്ഷവിമർശനവുമായി മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ. യു.ഡി.എഫ് സർക്കാരും മുഖ്യമന്ത്രിയും തികച്ചും ഏകാധിപത്യപരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ രഹസ്യ ഹെലികോപ്റ്റർ യാത്രകളെക്കുറിച്ചും ആരോഗ്യമേഖലയിലെ പുതിയ പരിഷ്കാരങ്ങളെക്കുറിച്ചും ശക്തമായ ചോദ്യങ്ങളാണ് അദ്ദേഹം മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഉയർത്തിയത്.
സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി യാത്ര ചെയ്തതിന്റെ ആവശ്യകത എന്താണെന്ന് കെ.എൻ. ബാലഗോപാൽ ചോദിച്ചു. ഒരു ഗവൺമെന്റിനെ പ്രതിനിധീകരിക്കുന്ന വ്യക്തി എന്ന നിലയിൽ മുഖ്യമന്ത്രി നടത്തുന്ന എല്ലാ ചർച്ചകളും സുതാര്യമായിരിക്കണം. പുറത്തുപറഞ്ഞാൽ അപകടമുണ്ടാകുന്ന തരത്തിലുള്ള നിക്ഷേപകരെയാണോ അദ്ദേഹം രഹസ്യമായി കാണാൻ പോയതെന്നും ബാലഗോപാൽ സംശയം പ്രകടിപ്പിച്ചു. ഭീകരവാദികളുമായി നടത്തുന്ന രഹസ്യ ചർച്ചകൾ പോലെ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾ മൂടിവെയ്ക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും തെറ്റായ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ആശുപത്രികളിൽ ബെഡ് ഉണ്ടെങ്കിൽ മാത്രം രോഗികളെ പ്രവേശിപ്പിച്ചാൽ മതിയെന്ന ആരോഗ്യ മന്ത്രിയുടെ നിർദ്ദേശത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പാവപ്പെട്ട സാധാരണക്കാരായ രോഗികളോടുള്ള വെല്ലുവിളിയാണിത്. പാവപ്പെട്ടവരെ സ്വകാര്യ ചികിത്സാ മേഖലയിലേക്ക് തള്ളിവിടാനാണ് സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ചികിത്സയ്ക്കായി എത്തുന്ന നിർദ്ധനരായ രോഗികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാട് അങ്ങേയറ്റം ധിക്കാരപരവും ജനവിരുദ്ധവുമാണെന്നും മുൻ മന്ത്രി രൂക്ഷമായി വിമർശിച്ചു.












