ബിഎസ്എഫ് (BSF) അതിർത്തിയിൽ വെച്ച് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തതിന് പ്രതികാരമായി ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്ന് തേയിലത്തോട്ടം ഉടമയായ കർഷകനെ തട്ടിയെടുത്ത് ബംഗ്ലാദേശ് പൗരന്മാർ. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലാണ് അതിർത്തി സുരക്ഷാ സേനയെയും പ്രദേശവാസികളെയും ഒരുപോലെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ജൽപായ്ഗുരി രാജ്ഗഞ്ച് ബ്ലോക്കിലെ കുക്കുർജാൻ ഗ്രാമപഞ്ചായത്തിലെ തസർപാറ സ്വദേശിയായ ദീപങ്കർ ഗോപ് (35) എന്ന കർഷകനെയാണ് അതിർത്തി കടന്നെത്തിയ സംഘം ബലമായി ബംഗ്ലാദേശിലേക്ക് കടത്തിക്കൊണ്ടുപോയത്.
ബിഎസ്എഫിന്റെ ചൗൽഹാട്ടി ഔട്ട്‌പോസ്റ്റിന്റെ പരിധിയിലുള്ള, അതിർത്തി വേലിയിൽ നിന്ന് വെറും 150 യാർഡ് മാത്രം അകലെയുള്ള സ്വന്തം തേയിലത്തോട്ടത്തിൽ കീടനാശിനി തളിക്കുന്നതിനിടെയാണ് ദീപങ്കർ ആക്രമിക്കപ്പെട്ടത്. പതിനഞ്ചിലധികം വരുന്ന ബംഗ്ലാദേശി പൗരന്മാർ ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറി ദീപങ്കറിനെ വളയുകയും ബലപ്രയോഗത്തിലൂടെ അതിർത്തി കടത്തി ബംഗ്ലാദേശിലെ പഞ്ചഗഡ് ജില്ലയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. തടവിലാക്കപ്പെട്ട ദീപങ്കർ ഗോപിനൊപ്പം നിൽക്കുന്ന ബംഗ്ലാദേശ് നിവാസികൾ, കഴിഞ്ഞ വ്യാഴാഴ്ച ബിഎസ്എഫ് അറസ്റ്റ് ചെയ്ത തമീസ് ഉദ്ദീൻ എന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യ മോചിപ്പിക്കുന്നത് വരെ ദീപങ്കറിനെ വിട്ടുനൽകില്ലെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. സംഭവം നടക്കുമ്പോൾ ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയായ ബിജിബി (BGB) ഉദ്യോഗസ്ഥരും പ്രദേശവാസികൾക്കൊപ്പം നിൽക്കുന്നത് ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ചൗൽഹാട്ടി അതിർത്തിയിലെ വേലി മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തമീസ് ഉദ്ദീൻ എന്നയാളെ ബിഎസ്എഫ് പിടികൂടി പോലീസിന് കൈമാറിയത്. ഇതിന് പകരം വീട്ടാനാണ് ഇപ്പോൾ ഇന്ത്യൻ കർഷകനെ ത തട്ടിയെടുത്തിരിക്കുന്നത്.
സംഭവം നടന്ന ശനിയാഴ്ച വൈകുന്നേരം ബിഎസ്എഫ് അധികൃതർ ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയുമായി (BGB) അടിയന്തര ഫ്ലാഗ് മീറ്റിംഗ് നടത്തിയെങ്കിലും കർഷകന്റെ മോചനം സാധ്യമാക്കാനായില്ല. കർഷകനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ബിഎസ്എഫ് നിരന്തരം നയതന്ത്ര തലത്തിൽ ബന്ധപ്പെട്ടുവരികയാണ്.
തട്ടിക്കൊണ്ടുപോകൽ പ്രതികാര നടപടിയാകാൻ സാധ്യതയുണ്ടെന്ന് രാജ്ഗഞ്ച് എംഎൽഎ ദിനേശ് സർക്കാർ വ്യക്തമാക്കിയപ്പോൾ, സംസ്ഥാന സർക്കാർ ബിഎസ്എഫുമായി ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ദീപങ്കറിനെ ഉടൻ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗത സഹമന്ത്രി ആനന്ദ ബർമൻ അറിയിച്ചു. അതേസമയം, സ്വന്തം രാജ്യത്തെ ഭൂമിയിൽ ജോലി ചെയ്യാൻ പോലും കർഷകർക്ക് സുരക്ഷയില്ലാത്ത സ്ഥിതിയാണെന്ന് ജൽപായ്ഗുരി ജില്ലാ സ്മോൾ ടീ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജോയ് ഗോപാൽ ചക്രവർത്തി ആരോപിച്ചു. അതിർത്തി മേഖലകളിൽ ജോലി ചെയ്യുന്ന കർഷകരുടെ സുരക്ഷ ഉറപ്പാക്കാൻ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം അതിർത്തി ഗ്രാമങ്ങളിൽ വൻ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.










