റായ്പുർ : ചുവപ്പുഭീകരതയുടെയും കറുത്ത നിഴലിൽ ദശാബ്ദങ്ങളോളം കഴിഞ്ഞിരുന്ന ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ മാറ്റത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കമായി. അബുജ്ഹ്മാഡിലെ ബോട്ടെർ ഗ്രാമം ഉൾപ്പെടെയുള്ള വിദൂര പ്രദേശങ്ങളിൽ പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി അതിരറ്റ സന്തോഷത്തോടെ ഗ്രാമീണരും കുട്ടികളും ചേർന്ന് ദേശീയ പതാക വാനിലുയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മുൻകാലങ്ങളിൽ മാവോയിസ്റ്റുകളുടെ ഭീഷണിയും വിലക്കും കാരണം സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കറുത്ത പതാകകൾ മാത്രം ഉയർത്താൻ നിർബന്ധിതരായിരുന്ന ജനങ്ങൾ, ഇത്തവണ ‘ഭാരത് മാതാ കീ ജയ്’ വിളികളോടെ മൂവർണ്ണക്കൊടി വീശി വികാരഭരിതരായാണ് ചടങ്ങുകളിൽ പങ്കെടുത്തത്. സുരക്ഷാ സേന പുതിയ ക്യാമ്പുകൾ സ്ഥാപിക്കുകയും പ്രദേശം മാവോയിസ്റ്റ് മുക്തമാക്കുകയും ചെയ്തതോടെയാണ് വർഷങ്ങളായുള്ള വിഭ്രാന്തിക്കും ഭയത്തിനും വിരാമമായത്.
ബിജാപൂരിലെ കാര്യേഗുട്ടാലു കുന്നുകളിലും സുകുമയിലെ മിൻപ ഉൾപ്പെടെയുള്ള നിർണ്ണായക മാവോയിസ്റ്റ് കേന്ദ്രങ്ങളിലും തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനാഘോഷങ്ങൾ അരങ്ങേറിയത്. 2020 മാർച്ച് 21-ന് 17 സുരക്ഷാ ഭടന്മാർ വീരമൃത്യു വരിച്ച ചോരപ്പുഴ വീണ മണ്ണാണ് മിൻപ ഗ്രാമം. നക്സൽ സ്വാധീനമേഖലകളായിരുന്ന അരനൂറ്റാണ്ടിലധികം പഴക്കമുള്ള 90-ഓളം ഗ്രാമങ്ങളിലാണ് ഇത്തവണ ആദ്യമായി ത്രിവർണ്ണ പതാക പാറിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ദന്തേവാഡയിൽ നടന്ന ചടങ്ങിൽ വനംവകുപ്പ് മന്ത്രി കേദാർ കശ്യപ് പതാക ഉയർത്തുകയും മാവോയിസ്റ്റ് പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ സൈനികരുടെ കുടുംബങ്ങളെ ആദരിക്കുകയും ചെയ്തു. സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയവരെ പ്രധാന ധാരയിലേക്ക് കൊണ്ടുവരാനും അവർക്ക് മികച്ച ഭാവി ഉറപ്പാക്കാനുമുള്ള പദ്ധതികൾ സർക്കാർ തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
സുരക്ഷ ശക്തമായതോടെ സ്വന്തം ആവശ്യങ്ങൾ തുറന്നുപറയാനുള്ള ധൈര്യവും ഇപ്പോൾ ഗ്രാമീണർക്ക് ലഭിച്ചിട്ടുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ സ്കൂളുകൾ, തടസ്സമില്ലാത്ത കുടിവെള്ളവും വൈദ്യുതിയും, റോഡുകൾ, ആശുപത്രികൾ, മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി എന്നിവ എത്തിച്ചേരുമ്പോൾ മാത്രമേ ഗ്രാമത്തിന്റെ മുഖച്ഛായ പൂർണ്ണമായി മാറുകയുള്ളൂവെന്ന് ഗ്രാമീണർ മാധ്യമങ്ങളോട് വ്യക്തമാക്കി. ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ബസ്തറിലെ പുതിയ തലമുറ.








