തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച CNN-ന്റെ മുതിർന്ന മാധ്യമപ്രവർത്തക ക്രിസ്റ്റൻ ഹോംസിനെതിരെ അതിരുകടന്ന വ്യക്തിപരമായ കടന്നാക്രമണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. ഓവൽ ഓഫീസിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫിന്റെ വിമർശനങ്ങളോട് പ്രതികരണം ആരാഞ്ഞതിനാണ് വൈറ്റ് ഹൗസിന്റെ ‘റാപ്പിഡ് റെസ്‌പോൺസ്’ ഔദ്യോഗിക അക്കൗണ്ട് മാധ്യമപ്രവർത്തകയുടെ മക്കളെക്കൂടി വലിച്ചിഴച്ച് അധിക്ഷേപ പോസ്റ്റ് പങ്കുവെച്ചത്. എന്നെങ്കിലും നിങ്ങളുടെ മക്കൾ ഈ ക്രൂരവും അറപ്പുളവാക്കുന്നതുമായ ചോദ്യം കാണുമെന്നും നിങ്ങളെയോർത്ത് അവർ ലജ്ജിക്കുമെന്നും വൈറ്റ് ഹൗസ് എക്സിൽ കുറിച്ചു.
കടലിലെ അപകടത്തിൽപ്പെട്ട കുട്ടിയെ രക്ഷിച്ച ധീരനായ കൗമാരക്കാരനെ ആദരിക്കാൻ വിളിച്ചുചേർത്ത ചടങ്ങിലാണ് മാധ്യമപ്രവർത്തക ചോദ്യങ്ങൾ ഉന്നയിച്ചത്. തുടർന്ന് ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കാൻ ശ്രമിച്ച ക്രിസ്റ്റൻ ഹോംസിനോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്ഷുഭിതനായി കയർത്തു സംസാരിക്കുകയായിരുന്നു. “വായടക്കൂ, നിങ്ങൾ വ്യാജ മാധ്യമപ്രവർത്തകയാണ്, നിങ്ങളുടേത് വ്യാജ വാർത്തയാണ്” എന്ന് ആക്രോശിച്ച ട്രംപ്, മാധ്യമപ്രവർത്തകയ്ക്ക് യാതൊരു മര്യാദയുമില്ലെന്നും ആക്ഷേപിച്ചു. വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന തുടർ ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
പ്രസിഡന്റ് തന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നതിന് പകരം വൈറ്റ് ഹൗസിൽ 40 കോടി ഡോളറിന്റെ ബോൾറൂം നിർമ്മിക്കാനും സഹായി നതാലി ഹാർപ്പിനൊപ്പം യാത്ര ചെയ്യാനുമാണ് സമയം കണ്ടെത്തുന്നതെന്ന് ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തോട് ഒസോഫിനെ വ്യക്തിപരമായി പരിഹസിച്ച ട്രംപ് ബോൾറൂം നിർമ്മാണത്തെ ന്യായീകരിച്ചെങ്കിലും സഹായിയെക്കുറിച്ചുള്ള പരാമർശങ്ങളിൽ വ്യക്തത നൽകിയില്ല. ട്രംപിന് വിവരങ്ങൾ പ്രിന്റ് ചെയ്തു നൽകുന്ന ചുമതലയുള്ളതിനാൽ ‘ഹ്യൂമൻ പ്രിന്റർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നതാലി ഹാർപ്പ് ട്രംപിന്റെ ഏറ്റവും വലിയ വിശ്വസ്തയാണ്.
വൈറ്റ് ഹൗസിന്റെ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി Tച്ച് സിഎൻഎൻ അധികൃതർ രംഗത്തെത്തി. ഒരു മാധ്യമപ്രവർത്തകയോട് ഔദ്യോഗിക പദവിക്ക് നിരക്കാത്ത വിധത്തിലാണ് ട്രംപും അദ്ദേഹത്തിന്റെ സംഘവും പെരുമാറിയതെന്നും, ജനങ്ങൾക്ക് വേണ്ടി പ്രസക്തമായ ചോദ്യം ഉന്നയിച്ച ക്രിസ്റ്റൻ ഹോംസിന് സ്ഥാപനത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും വാർത്താ ചാനൽ വ്യക്തമാക്കി. ചോദ്യങ്ങൾ ഉന്നയിക്കുന്ന പത്രപ്രവർത്തകരുടെ കുടുംബത്തെയും മക്കളെയും വലിച്ചിഴച്ച് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് മറ്റ് മാധ്യമപ്രവർത്തകരും ചൂണ്ടിക്കാട്ടി.








